ദുബായ്- കഴിഞ്ഞ വർഷം ഏപ്രിലിൽ മാസത്തിൽ ഉണ്ടായ പ്രളയത്തിൽ മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് അഞ്ച് പേരെ രക്ഷിച്ച ഇന്ത്യൻ പ്രവാസിയെ ദുബായ് പോലീസ് ആദരിച്ചു.
ഇന്ത്യയിൽ നിന്നുള്ള 28 കാരനായ ഷാവേസ് ഖാനെയാണ് പോലീസ് മെഡലും 1,000 ദിർഹം ക്യാഷ് അവാർഡും നൽകി ആദരിച്ചത്. കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരിയാണ് ഷാവേസ് ഖാന് സർട്ടിഫിക്കറ്റും മെഡലും ചെക്കും സമ്മാനിച്ചത്.
രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ വൈറലായതോടെയാണ് ഷാവേസ് ഖാൻ നടത്തിയ ധീരകൃത്യം പുറം ലോകം അറിഞ്ഞത്. കനത്ത മഴ പെയ്തിരുന്ന ഏപ്രിൽ 16ന് അസർ നമസ്കാരം പൂർത്തിയാക്കിയപ്പോഴാണ് കൊക്കകോള അരീനയ്ക്ക് സമീപം അതിവേഗം ഉയരുന്ന വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു മഞ്ഞ എസ്.യു.വി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
ഉടൻ തന്നെ അദ്ദേഹം 20 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് എടുത്തുചാടി, സമീപത്തുള്ള ഒരു തൊഴിലാളി എറിഞ്ഞുകൊടുത്ത ചുറ്റികയുടെ സഹായത്തോടെ കാറിന്‍റെ ഗ്ലാസ് മേൽക്കൂര തകർത്തു.
ആ സമയത്ത് യാത്രക്കാരായ രണ്ട് അറബ് പുരുഷന്മാർ, ഒരു ഇന്ത്യക്കാരി, ഒരു ഫിലിപ്പീൻസ് വനിത, ഒരു ഇന്ത്യക്കാരൻ എന്നിവർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായി രുന്നെന്ന് ഖാൻ ഓർമ്മിക്കുന്നു.
തകർന്ന ചില്ലുകൊണ്ട് പരുക്കേറ്റിട്ടും 20 അടി താഴ്ചയിലേക്ക് ചാടിയതിന്‍റെ അസ്വസ്ഥതയുണ്ടായിട്ടും വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
ഒരിക്കലും അംഗീകാരത്തിനുവേണ്ടി ചെയ്ത പ്രവൃത്തിയായിരുന്നില്ല ആ രക്ഷപ്പെടുത്തൽ. എന്നാൽ ആളുകൾ അത് ഓർക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നത് വളരെയധികം അഭിമാനമുണ്ടാക്കുന്നുവെന്ന് ഖാൻ പഞ്ഞു. രക്ഷാ പ്രവർത്തനത്തിനിടെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായെന്നും അതുമൂലം തന്‍റെ ഇഷ്ട കായിക ഇനമായ ക്രിക്കറ്റ് കളിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായെന്നും ഷാവേസ് ഖാൻ വെളിപ്പെടുത്തി. എന്നാൽ അതിൽ തെല്ലും ദുഖമില്ലെന്നും ദുബായിൽ ട്രെയിനി ഓഡിറ്ററായ ഷാവേസ് ഖാൻ പറഞ്ഞു