ദുബായ്: ദുബായിൽ പ്രവാസിയായ മൊയ്തീൻ കുഞ്ഞിക്ക് ദിവസങ്ങളുടെ ഇടവേളയിൽ നഷ്ടമായത് രണ്ട് സഹോദരങ്ങളെ. സഹോദരൻ മുഹമ്മദ് റാഷിദ്, സഹോദരി ഭർത്താവ് മുഹമ്മദ് സാദിഖ് എന്നിവരാണ് 35 ദിവസത്തിന്റെ വ്യത്യാസത്തിൽ മരണപ്പെട്ടത്. യുഎഇയിൽ ഹൃദയാഘാതം സംഭവിച്ചാണ് മുഹമ്മദ് റാഷിദ് മരിച്ചത്. ദുബായിലെ ഒരു ജനറൽ ട്രേഡിങ് സ്ഥാപനത്തിൽ ഔട്ട്ഡോർ സെയിൽസിലായിരുന്നു റാഷിദിന് ജോലി. ഏപ്രിൽ 22നാണ് ഹൃദയാഘാതം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഏപ്രിൽ 25ന് മരണപ്പെടുകയായിരുന്നു. മഹ്നാസ് ആണ് റാഷിദിന്റെ ഭാര്യ. മൂന്ന് കുട്ടികളുണ്ട്.
റാഷിദിനൊപ്പം അതേ കമ്പനിയിൽ തന്നെയാണ് മൊയ്തീനും ജോലി ചെയ്യുന്നത്. റാഷിദിന്റെ മരണശേഷം മൃതദേഹവുമായി ഏപ്രിൽ 27നാണ് മൊയ്തീനും മൂത്ത സഹോദരൻ അബ്ദുൽ സലാമും സഹോദരി ഭർത്താവ് മുഹമ്മദ് സാദിഖുമാണ് നാട്ടിലേക്ക് വിമാനം കയറിയത്. തുടർന്നായിരുന്നു തന്റെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം സംഭവിക്കുന്നതെന്ന് മൊയ്തീൻ പറയുന്നു. സഹോദരൻ റാഷിദ് മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ സഹോദരിയുടെ ഭർത്താവ് കാസർകോട് പാലക്കുന്ന് കോട്ടിക്കുളം സ്വദേശി മുഹമ്മദ് സാദിഖും (36) മരണപ്പെടുകയായിരുന്നു.
റാഷിദിന്റെ സഹോദരി ഫർസാനയെ ആയിരുന്നു സാദിഖ് വിവാഹം ചെയ്തിരുന്നത്. കാസർകോട് മധൂർ പട്ട്ളയിലുള്ള ഭാര്യയുടെ വീടിന് സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ തെന്നിവീണാണ് സാദിഖ് മരിച്ചത്. വെള്ളക്കെട്ടിൽ വീണ സാദിഖിനെ രക്ഷിക്കാനായി മൊയ്തീൻ ചാടിയെങ്കിലും പിടിവിട്ടുപോയതിനാൽ രക്ഷിക്കാനായില്ല. മൊയ്തീനും ഒഴുക്കിൽപ്പെട്ടു. എന്നാൽ വയലിലെ പഴയ ഇലക്ട്രിക് പോസ്റ്റിൽ ഒരു മണിക്കൂറോളം പിടിച്ചുനിൽക്കുകയും അങ്ങനെ രക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാർ എത്തിയാണ് മൊയ്തീനെ രക്ഷപ്പെടുത്തിയത്.
മൂത്ത സഹോദരനായ അബ്ദുൽ സലാമിന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഇരുവരും അവിടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വീണ സ്ഥലത്ത് നിന്ന് തന്നെയാണ് മുഹമ്മദ് സാദിഖിന്റെ മൃതദേഹം ലഭിച്ചത്. സാദിഖിന് മൂന്ന് കുട്ടികളാണുള്ളത്. ദുബായിലെ ഒരു സ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു സാദിഖ്.
റാഷിദും മൊയ്തീനും സാദിഖും അബ്ദുൽ സലാമും ഒന്നിച്ചാണ് ദുബായിയിൽ താമസിക്കുന്നത്. റാഷിദിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൊയ്തീനും സാദിഖും ജൂൺ 10ന് ദുബൈയിലേക്ക് തിരിച്ചുവരാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. ഇരുവരുടെയും മരണത്തിന്റെ ഞെട്ടലിൽ നിന്നും കുടുംബവും സുഹൃത്തുക്കളും ഇതുവരെയും മുക്തമായിട്ടില്ല.