ജിദ്ദ- ഈ വർഷത്തെ ഉംറ സീസൺ അടുത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഉംറ വിസകൾ അടുത്ത ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ് സീസണിനോട് അനുബന്ധിച്ച് ഉംറ വിസ അനുവദിക്കുന്നത് മന്ത്രാലയം നിർത്തിവെച്ചിരുന്നു.
അതേസമയം, ഈ വർഷത്തെ ഹജ് എല്ലാ തരത്തിലും സമ്പൂർണ്ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സുരക്ഷ, ആരോഗ്യം, സേവനം എന്നീ മേഖലകളില്‍ സേവമനുഷ്ഠിച്ച സഹപ്രവര്‍ത്തകര്‍ക്കും ഈ മഹത്തായ കര്‍മത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഉത്സാഹത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ച പുരുഷ, വനിതാ വളണ്ടിയര്‍മാര്‍ക്കും രാജകുമാരൻ നന്ദി അറിയിച്ചു.
നിയമ, നിര്‍ദേശങ്ങള്‍ പാലിച്ച് ഈ വിജയത്തില്‍ ഏറ്റവും മികച്ച പങ്കാളികളായ അല്ലാഹുവിന്റെ അതിഥികള്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദിയെന്ന് രാജകുമാരൻ പറഞ്ഞു. അടുത്ത വര്‍ഷത്തെ ഹജ് സീസണിനുള്ള ആസൂത്രണവും ക്രമീകരണങ്ങളും ഉടന്‍ ആരംഭിക്കും. സൗദി ഭരണാധികാരികളും സര്‍ക്കാരും ജനങ്ങളും പുണ്യസ്ഥലങ്ങളെയും സന്ദര്‍ശകരെയും സേവിക്കുന്നതില്‍ അഭിമാനിക്കുന്ന കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
ജംറകളില്‍ കല്ലേറ് കര്‍മം നടത്തി 80 ശതമാനം ഹജ് തീര്‍ഥാടകരും ഇന്ന് മിനാ വിട്ടു. ശേഷിക്കുന്നവര്‍ നാളെ കൂടി കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോട് വിടപറയും. ഇത്തവണത്തെ ഹജിന് യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറ്റമറ്റ ക്രമീകരണങ്ങളും പഴുതടച്ച സുരക്ഷയും നിയമ ലംഘകരെ കര്‍ശനമായി തടഞ്ഞതും ശക്തമായ ബോധവല്‍ക്കരണവും വിജയകരമായ ഹജിന് സഹായിച്ചു.