റിയാദ് – വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ അത്യാധുനിക ആശുപത്രിയില്‍ ഇരുപതു വര്‍ഷമായി കോമയില്‍ കഴിയുകയാണ് സൗദി രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍. സൗദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിക്കുന്നത്. അല്‍വലീദ് രാജകുമാരന്‍ ഇതുവരെ ബോധം വീണ്ടെടുത്തതായി സൂചിപ്പിക്കുന്ന ഔദ്യോഗിക സ്ഥിരീകരണമോ മെഡിക്കല്‍ റിപ്പോര്‍ട്ടുകളോ പുറത്തുവന്നിട്ടില്ല. ശതകോടീശ്വരന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനായ അല്‍വലീദ് രാജകുമാരന്റെ ജീവന്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ലൈഫ് സപ്പോര്‍ട്ടിലാണ് നിലനിര്‍ത്തുന്നത്.രണ്ട് പതിറ്റാണ്ടായി കോമയില്‍ തന്നെ തുടരുന്ന അല്‍വലീദ് രാജകുമാരന്‍ ബോധം വീണ്ടെടുത്തതായി അവകാശപ്പെടുന്ന തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ അടുത്തിടെ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു
എന്താണ് വലീദ് രാജകുമാരന് സംഭവിച്ചത്
അൽ വലീദ് രാജകുമാരന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു കാര്‍ അപകടമായിരുന്നു. 2025 ഏപ്രില്‍ 18 ന് 36 വയസ്സ് തികഞ്ഞ അല്‍വലീദ് രാജകുമാരന്‍ 2005 ല്‍ ബ്രിട്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലച്ചോറിന് പരിക്കേൽക്കുകയായിരുന്നു. തുടർന്നാണ് അബോധാവസ്ഥയിലായത്.
ഇത്തവണത്തെ ജന്മദിനത്തിന് ശേഷം അല്‍വലീദ് രാജകുമാരന്‍ ബോധം വീണ്ടെടുത്തതായും കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തതായും വ്യാജമായി അവകാശപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിംഗ് ആയി. 2005 ലെ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായിരുന്ന സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ഒടുവില്‍ ഉണര്‍ന്നു – എക്സില്‍ പ്രചരിച്ച പോസ്റ്റ് പറഞ്ഞു. രാജകുമാരന്റെ ഫോട്ടോയും ആശുപത്രിയില്‍ കഴിയുന്ന ഒരാളെ ബന്ധുക്കള്‍ സ്വാഗതം ചെയ്യുന്ന വീഡിയോ ക്ലിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
ഫോട്ടോയില്‍ അല്‍വലീദ് രാജകുമാരനെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും വീഡിയോ ഫൂട്ടേജ് വ്യാജമായിരുന്നു. ഈ വര്‍ഷം ആദ്യം ബാജ ജോര്‍ദാന്‍ റാലിക്കിടെ ഉണ്ടായ അപടത്തില്‍ പരിക്കേറ്റ പ്രമുഖ സൗദി വ്യവസായിയും മോട്ടോര്‍സ്‌പോര്‍ട്ട് ചാമ്പ്യനുമായ യസീദ് മുഹമ്മദ് അല്‍റാജ്ഹി സുഖം പ്രാപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോ ക്ലിപ്പില്‍ യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നത്.
ഇരുപതു വര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ട് കോമയിലായിരുന്ന സൗദി രാജകുമാരന്‍ ഒടുവില്‍ ജീവന്‍ തിരിച്ചുപിടിച്ചു, അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച പിതാവിന് നന്ദി – വൈറലായ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാചകം ഇങ്ങനെയായിരുന്നു. എന്നാല്‍ വീഡിയോയില്‍ കാണിച്ചത് അല്‍വലീദ് രാജകുമാരനായിരുന്നില്ല. ഏപ്രിലില്‍ നടന്ന മോട്ടോര്‍സ്‌പോര്‍ട്ട് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഒടിവ് സംഭവിച്ച യസീദ് അല്‍റാജ്ഹി ആയിരുന്നു.
മുന്‍കരുതല്‍ നടപടിയെന്നോണമാണ് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും പൂര്‍ണ ബോധവാന്മാരാണ്, ആരോഗ്യനില ഭദ്രമാണ്, ആരോഗ്യ സ്ഥിതി ഉറപ്പാക്കാന്‍ ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ ഇരുവര്‍ക്കും നടത്തുന്നു – ഏപ്രില്‍ 12 ന് അല്‍റാജ്ഹിയുടെ റാലി ടീമായ യസീദ് റേസിംഗ് പങ്കിട്ട ഔദ്യോഗിക അപ്ഡേറ്റ് പറഞ്ഞു. ചാമ്പ്യന്‍ യസീദ് അല്‍റാജ്ഹിയുടെ നട്ടെല്ലിന്റെ രണ്ട് കശേരുക്കളില്‍ ഒടിവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സഹഡ്രൈവര്‍ ടിമോ ഗോട്ട്സ്ചാക്കിന് നട്ടെല്ലിന് നാല് ഒടിവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ പരിശോധനകള്‍ സ്ഥിരീകരിച്ചതായി തുടര്‍ന്നുള്ള മെഡിക്കല്‍ അപ്ഡേറ്റില്‍ ടീം സ്ഥിരീകരിച്ചു.
യസീദ് അല്‍റാജ്ഹിയുടെ ആശുപത്രി വീണ്ടെടുപ്പിന്റെയും തുടര്‍ന്നുള്ള ഡിസ്ചാര്‍ജിന്റെയും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. കോമയിലായ അല്‍വലീദ് രാജകുമാരന്റെ ഫോട്ടോക്കൊപ്പം ഇതിന്റെ ഭാഗങ്ങള്‍ തെറ്റായി എഡിറ്റ് ചെയ്തത് തെറ്റായ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.
2015 ല്‍ ഡോക്ടര്‍മാര്‍ അല്‍വലീദ് രാജകുമാരന്റെ കുടുംബത്തോട് ലൈഫ് സപ്പോര്‍ട്ട് നിര്‍ത്തലാക്കുന്നത് പരിഗണിക്കാന്‍ ഉപദേശിച്ചു. പക്ഷേ, ദൈവീക ഇടപെടലില്‍ വിശ്വാസം പുലര്‍ത്തി പിതാവ് അത് നിരസിച്ചു. അപകടത്തില്‍ മരിക്കണമെന്ന് അല്ലാഹു ആഗ്രഹിച്ചിരുന്നെങ്കില്‍ മകന്‍ ഇപ്പോള്‍ ഖബറില്‍ ആയിരിക്കുമായിരുന്നു – ഖാലിദ് രാജകുമാരന്‍ അന്ന് പറഞ്ഞു.
2019 ല്‍ അല്‍വലീദ് രാജകുമാരന്‍ വിരലുകള്‍ ഉയര്‍ത്തുകയോ തല ചെറുതായി ചലിപ്പിക്കുകയോ ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിനുശേഷം കൂടുതല്‍ വൈദ്യശാസ്ത്ര പുരോഗതി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരന്തരമായ വൈദ്യ പരിചരണത്തില്‍ കഴിയുന്ന അല്‍വലീദ് രാജകുമാരന് ഫീഡിംഗ് ട്യൂബ് വഴി പോഷകാഹാരം നല്‍കുന്നത് തുടരുന്നുണ്ട്. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, എക്സിലെ അഭ്യുദയകാംക്ഷികള്‍ അല്‍വലീദ് രാജകുമാരന്‍ സുഖം പ്രാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. തെറ്റായ അവകാശവാദങ്ങളുടെ പ്രചരണം ഓണ്‍ലൈന്‍ ആഘോഷത്തെ ബാധിച്ചു. വീഡിയോയില്‍ അല്‍വലീദ് രാജകുമാരനെ കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കാന്‍ വസ്തുതാ പരിശോധകരെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും വൈറല്‍ പോസ്റ്റ് പ്രേരിപ്പിച്ചു. ആധുനിക സൗദി അറേബ്യയുടെ ശില്‍പിയായ അബ്ദുല്‍ അസീസ് രാജാവിന്റെ കൊച്ചുമകനായ അല്‍വലീദ് രാജകുമാരന്‍ മിഡില്‍ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം അബോധാവസ്ഥയിൽ കഴിയുന്ന ഒരാളാണ്.