ജിദ്ദ – ശത്രു വിമാനങ്ങളോ മിസൈലുകളോ കടന്നുപോകാനായി തങ്ങളുടെ ഭൂപ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാട് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മേഖലാ, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനും സംഘര്‍ഷം നിയന്ത്രിക്കാന്‍ സംയുക്ത ശ്രമങ്ങള്‍ നടത്താനും മേഖലയിലെ സ്ഥിരത വര്‍ധിപ്പിക്കാനും സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായും അന്താരാഷ്ട്ര സമൂഹത്തില്‍ സ്വാധീനമുള്ള കക്ഷികളുമായും സൗദി അറേബ്യ തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നു. ദേശീയ പരമാധികാരം മുറുകെ പിടിക്കാന്‍ സൗദി അറേബ്യ പൂര്‍ണമായും പ്രതിബദ്ധമാണ്. ഏതെങ്കിലും സൈനിക, ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ ഭൂപ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും സൗദി വ്യക്തമാക്കി.
പരമാധികാര ഉത്തരവാദിത്തങ്ങള്‍ പാലിച്ചുകൊണ്ടും മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനുമായി, ഒരു രാജ്യത്തിന്റെയും യുദ്ധ വിമാനങ്ങളും മിസൈലുകളും സൗദി വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ വിമാനങ്ങളുടെയും മിസൈലുകളുടെയും ലക്ഷ്യസ്ഥാനം പരിഗണിക്കില്ല. മേഖലയുടെയും ജനങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന നിലക്ക്, സൈനിക ഓപ്ഷനുകള്‍ക്ക് പകരം സംയമനം പാലിക്കണമെന്നും സമാധാനപരവും നയതന്ത്രപരവുമായ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമുള്ള ഉറച്ച നിലപാട് സൗദി അറേബ്യ ആവര്‍ത്തിച്ചു.
സൗദിയില്‍ കുടുങ്ങിയ ഇറാന്‍ ഹാജിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ നിര്‍ദേശം
മക്ക – ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാന്‍ വ്യോമമേഖല അടച്ചതിനാല്‍ മടക്കയാത്ര തടസ്സപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇറാനില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സേവനങ്ങളും നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഹജ്, ഉംറ മന്ത്രാലയത്തോട് നിര്‍ദേശിച്ചു. സുരക്ഷിതരായി സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുങ്ങുന്നതു വരെ ഇറാന്‍ ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനാണ് നിര്‍ദേശം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും ഇറാനിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുമാണിത്. ഇറാനില്‍ നിന്ന് ഇത്തവണ 90,000 ഹജ് തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. ഹജ് കര്‍മം പൂര്‍ത്തിയായി ഏതാനും ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടത് എന്നതിനാല്‍ ഇറാന്‍ തീര്‍ഥാടകരില്‍ മഹാഭൂരിഭാഗവും സ്വദേശത്തേക്ക് മടങ്ങിയിട്ടില്ല.
അതിനിടെ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനെതിരായ ഇസ്രായില്‍ സൈനിക നടപടി അടക്കം മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തു. ആത്മസംയമനം പാലിക്കേണ്ടതിന്റെയും സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യവും മധ്യപൗരസ്ത്യദേശത്ത് സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ കൈവരിക്കാന്‍ തുടര്‍ച്ചയായ സംയുക്ത പ്രവര്‍ത്തനം നടത്തേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനെതിരായ ഇസ്രായില്‍ സൈനിക നടപടിയുടെ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്തു. സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും ആത്മസംയമനം പാലിക്കേണ്ടതിന്റെയും തര്‍ക്കങ്ങള്‍ നയതന്ത്രമാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യം നേതാക്കള്‍ എടുത്തുപറഞ്ഞു.
ഇസ്രായില്‍ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പൈലറ്റിനെ ബന്ദിയാക്കി, ഇസ്രായിലിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
ഇസ്രായിലിൽ ആക്രമം കനപ്പിച്ച് ഇറാൻ, ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ, സുരക്ഷിത താവളം തേടാൻ നിർദ്ദേശം