ജിദ്ദ: വിദേശങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് വരുന്നവരും രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്നവരുമായ യാത്രക്കാർ കസ്റ്റംസിന് മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്തേണ്ട പണത്തിന്റെയും സ്വർണ്ണത്തിന്റെയും പരിധി കുറച്ചു. മുൻപുണ്ടായിരുന്ന 60,000 റിയാലിൽ നിന്ന് 40,000 റിയാലായാണ് പരിധി പുതുക്കി നിശ്ചയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതിയെത്തുടർന്നാണിത്.
ഇതനുസരിച്ച്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവ വഴി യാത്ര ചെയ്യുന്നവരുടെ പക്കൽ 40,000 സൗദി റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ മറ്റ് അമൂല്യ വസ്തുക്കളോ ഉണ്ടെങ്കിൽ അത് കസ്റ്റംസ് അധികൃതരെ മുൻകൂട്ടി അറിയിക്കൽ നിർബന്ധമാണ്.
നിയമത്തിന്റെ പരിധിയിൽ വരുന്നവ:
സൗദി റിയാലും മറ്റ് വിദേശ കറൻസികളും
ട്രാവലേഴ്‌സ് ചെക്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ രേഖകൾ
സ്വർണ്ണക്കട്ടികൾ, മറ്റ് വിലയേറിയ ലോഹങ്ങൾ
അമൂല്യമായ കല്ലുകൾ, സ്വർണ്ണാഭരണങ്ങൾ
മേൽപ്പറഞ്ഞവയുടെ ആകെ മൂല്യം 40,000 റിയാലോ അതിന് മുകളിലോ ആണെങ്കിൽ ഡിക്ലറേഷൻ ഫോം വഴി കസ്റ്റംസിനെ അറിയിച്ചിരിക്കണം.
രാജ്യത്തെ സാമ്പത്തിക സുതാര്യത വർദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക നിരീക്ഷണം ശക്തമാക്കുന്നതിനും, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നടപടികൾ കർശനമാക്കുന്നതിനുമായാണ് പുതിയ പരിഷ്‌കാരമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരും.



