റിയാദ്- സാമ്പത്തിക ഇടപാടുകളെത്തുടർന്ന് അഞ്ച് വർഷമായി റിയാദിൽ തടവിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി സജീന്ദ്രൻ ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങി. നിയമക്കുരുക്കുകളിൽ പെട്ട് നിസ്സഹായനായ പ്രവാസിക്ക് രക്ഷകരായത് സൗദിയിലെ കരുണയുള്ള സ്വദേശി പൗരന്മാരും സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളുമാണ്. നാല് വർഷം മുൻപ് താമസ നിയമ ലംഘനത്തിന് പോലീസ് പിടിയിലായപ്പോഴാണ് സജീന്ദ്രന്റെ പേരിൽ വലിയൊരു തുകയുടെ സാമ്പത്തിക ബാധ്യതയുള്ള വിവരം പുറത്തറിയുന്നത്. ഇതോടെ യാത്രവിലക്ക് വരികയും അദ്ദേഹം ജയിലിലാകുകയും ചെയ്തു.
സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളാണ് മോചനത്തിന് വഴിയൊരുക്കിയത്. സജീന്ദ്രന്റെ മോചനത്തിനായി മാതാപിതാക്കൾ തങ്ങളുടെ ഏക സമ്പാദ്യമായ വീട് വിൽക്കാൻ ഒരുങ്ങിയെങ്കിലും, ആ കുടുംബത്തിന്റെ ദയനീയാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തി മറ്റൊരു വഴി കണ്ടെത്തുകയായിരുന്നു. ഏകദേശം 27 ലക്ഷത്തോളം ഇന്ത്യൻ രൂപയായിരുന്നു സജീന്ദ്രൻ ആകെ അടച്ചുതീർക്കാനുണ്ടായിരുന്നത്. കേസ് ഫയലുകൾ പരിശോധിച്ച സാമൂഹിക പ്രവർത്തകർ എതിർകക്ഷികളുമായി ചർച്ച നടത്തുകയും അവർ തുകയിൽ വലിയൊരു ഭാഗം ഇളവ് ചെയ്യാൻ സമ്മതിക്കുകയും ചെയ്തു.
ബാക്കി അടയ്ക്കേണ്ടിയിരുന്ന പത്തു ലക്ഷത്തോളം രൂപ സജീന്ദ്രന്റെ അവസ്ഥ മനസ്സിലാക്കിയ സ്വദേശി പൗരന്മാർ ചേർന്ന് നൽകിയതോടെയാണ് നിയമതടസ്സങ്ങൾ നീങ്ങിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കി സജീന്ദ്രൻ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. പത്ത് വർഷമായി മകനെ കാത്തിരിക്കുന്ന പ്രായമായ മാതാപിതാക്കൾക്കും കുടുംബത്തിനും ഈ മടങ്ങിവരവ് വലിയ ആശ്വാസമായി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സവാദ് കുന്നുമ്മല്‍, കുഞ്ഞോയി കോടമ്പുഴ, അബ്ദുറഹ്മാന്‍ ഫറോക്ക്, നൗഷാദ് ചാക്കീരി, യൂസുഫ് പെരിന്തല്‍മണ്ണ, അബ്ദുറസാഖ് സലാഹി, അഷ്‌റഫ് വെള്ളേപ്പാടം എന്നിവര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു..



