റിയാദ് : സഊദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച കേസിൽ 19 വര്ഷം പൂർത്തിയാക്കിയ ജയിൽ വാസവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് അബ്ദുറഹീമിന്റെ ജയിൽ മോചനം വേഗത്തിലാക്കി തരാൻ അടുത്ത ദിവസം റിയാദ് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിക്കും . കേസിൽ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവുണ്ടായത് കഴിഞ്ഞ മെയ് 26നായിരുന്നു.
കോടതി വിധിയിൽ അപ്പീൽ നൽകാനുള്ള ഒരു മാസത്തെ സമയ പരിധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിക്കുകയായിരുന്നു . അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽമോചനം നീളുകയുമായിരിക്കും ഫലം. അതുകൊണ്ട് തന്നെ തന്റെ ഭാഗത്ത് നിന്ന് അപ്പീൽ കൊടുക്കരുതെന്നാണ് അബ്ദുറഹീം അഭിഭാഷകരെയും നിയമസഹായസമിതിയെയും അറിയിച്ചത്. നേരത്തെ അപ്പീൽ നൽകാനുള്ള നടപടി ക്രമങ്ങൾ അബ്ദുറഹീമിന്റെ അഭിഭാഷകരായ ഡോ ; റെന അബ്ദുൽ അസീസ്, ഒസാമ അൽ അമ്പർ എന്നിവർ പൂർത്തിയാക്കിയിരുന്നു.ഇതിനിടെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയ വിവരവും അബ്ദുറഹീമിനെ അറിയിച്ചിരുന്നു.
ഇനിയുള്ള നിയനിയമ നടപടികൾ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ നീക്കങ്ങൾ യഥാസമയം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ പൂർത്തിയാക്കുമെന്നും നിയമ സഹായ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു.