ജിദ്ദ: ഗാസയിൽ നിന്നുള്ള ഒമ്പതു വയസുകാരി, ക്യാൻസർ ബാധിതയായ ഫലസ്തീനി ബാലിക വഅദ് അൽഈദിന് സൗദി സഹായത്തോടെ ജോർദാനിൽ വിദഗ്ധ ചികിത്സ. ഗുരുതരമായ മസ്തിഷ്‌ക ക്യാൻസർ ബാധിച്ച് അടിയന്തര വൈദ്യസഹായം ആവശ്യമായ ബാലികക്ക് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ വഴിയാണ് ജോർദാനിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.
ജോർദാനിലെ കിംഗ് ഹുസൈൻ ക്യാൻസർ സെന്ററിൽ കുട്ടിയെ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകാനുള്ള മുഴുവൻ ചെലവുകളും കിംഗ് സൽമാൻ റിലീഫ് സെന്റർ ഏറ്റെടുത്തു. കിംഗ് ഹുസൈൻ ക്യാൻസർ സെന്റർ മെഡിക്കൽ സംഘങ്ങൾ ബാലികയുടെ അവസ്ഥ നിരീക്ഷിക്കാനും ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ചികിത്സ നൽകാനും തുടങ്ങി.
ഈ വലിയ സഹായത്തിന് ബാലികയുടെ കുടുംബം സൗദി ഭരണാധികാരികളോടും ജനങ്ങളോടും നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു.
മാനുഷിക പ്രതിസന്ധിയുടെ ഫലമായി ഗാസ നിവാസികൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളിൽ തങ്ങളുടെ മകളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ ശ്രമങ്ങളെ കുടുംബം അഭിനന്ദിച്ചു. ഗാസയിലെ ക്യാൻസർ രോഗികളെ ചികിത്സിക്കാനായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ ജോർദാനിലെ കിംഗ് ഹുസൈൻ ക്യാൻസർ സെന്ററുമായി സഹകരിച്ച് സവിശേഷ പദ്ധതി നടപ്പാക്കുന്നുണ്ട്. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സൗദി അറേബ്യ നടത്തുന്ന ദുരിതാശ്വാസ, ജീവകാരുണ്യ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.