ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളില്‍ പെട്ട ഫലസ്തീനില്‍ നിന്നുള്ള ആദ്യ സംഘം ഹജ് നിർവഹിക്കാനായി പുണ്യഭൂമിയിലെത്തി. ആദ്യ സംഘത്തില്‍ 500 തീര്‍ഥാടകരാണുള്ളത്. ഇവരെ ഇസ്‌ലാമികകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ വീരമൃത്യുവരിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഫലസ്തീനികളുടെ ബന്ധുക്കളാണ് സംഘത്തിലുള്ളത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ക്വീന്‍ ആലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവര്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്.
ജോര്‍ദാന്‍ സൗദി എംബസി ആക്ടിംഗ് ചാര്‍ജ് ഡി അഫയേഴ്‌സ് മുഹമ്മദ് ബിന്‍ ഹസന്‍ മുഅ്‌നിസ് തീര്‍ഥാടകരെ യാത്രയാക്കി. രാജാവിന്റെ അതിഥികളായ ഫലസ്തീന്‍ തീര്‍ഥാടകരുടെ രണ്ടാം ബാച്ചായി 500 ഹാജിമാര്‍ ഈജിപ്തില്‍ നിന്ന് പിന്നീട് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും.
ഇസ്രായില്‍ ആക്രമണങ്ങളില്‍ വീരമൃത്യുവരിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഫലസ്തീനികളുടെ ബന്ധുക്കളില്‍ പെട്ട ആയിരം പേര്‍ക്കും ഇന്ത്യ അടക്കം ലോക രാജ്യങ്ങളില്‍ നിന്നുള്ള 1,300 പേര്‍ക്കുമാണ് ഇത്തവണ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.