റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ സൗദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള മൾട്ടിപ്പ്ൾ റീ എൻട്രി ഓപ്ഷൻ സൗദിയുടെ വിസ അനുവദിക്കുന്ന പ്ലാറ്റ്ഫോമായ മോഫയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവാസികൾ അടക്കമുള്ള നിരവധി പേർക്ക് ഇത് ആശ്വാസകരമാണെന്നും മൾട്ടിപ്പിൾ റീ എൻട്രി വിസക്ക് അപേക്ഷിക്കാനാകുമെന്നും സൗദിയിലെ ജനറൽ സർവീസ് ഗ്രൂപ്പായ ഒയാസിസ് ഗ്രൂപ്പ് ജനറൽ മാനേജർ സുഹൈൽ സലീം ദ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി മൾട്ടിപ്പിൾ റീ എൻട്രി ഓപ്ഷൻ ലഭ്യമായിരുന്നില്ല.
അതേസമയം, പുതിയ ഉംറ വിസകൾ നാളെ മുതൽ അനുവദിച്ചു തുടങ്ങും. മക്കയിലേക്ക് ഹജ് അനുമതിയില്ലാത്തവർക്കുള്ള പ്രവേശന വിലക്ക് ബുധനാഴ്ച അവസാനിക്കും. ബുധനാഴ്ച മുതൽ എല്ലാവർക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കും.

സൗദി അറേബ്യയിലേക്കുളള മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകള്‍ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങള്‍ ജൂണ്‍ 16 മുതല്‍ സ്വീകരിച്ചുതുടങ്ങും. ഇത് സംബന്ധിച്ച് വിഎഫ്എസിന്റെ താശീര്‍ വെബ്‌സൈറ്റില്‍ ക്രമീകരണം ഏർപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തിന്റെ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ വിഎഫ്എസിന്റെ വെബ്‌സൈറ്റില്‍നിന്ന് അപ്രത്യക്ഷമായത്. ഇതോടെ സൗദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ വിസയെടുത്തവര്‍ക്കെല്ലാം സിംഗിള്‍ വിസകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ വിഎഫ്എസില്‍ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 16 മുതലുള്ള തിയ്യതികളില്‍ മള്‍ട്ടിപ്ള്‍ വിസകള്‍ക്ക് അപോയിന്‍മെന്റ് ലഭിക്കുന്നുണ്ട്. ഹജ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മള്‍ട്ടിപ്ള്‍ വിസ സ്റ്റാമ്പിംഗ് നിര്‍ത്തിവെച്ചിരുന്നതെന്ന് വിഎഫ്എസ് വ്യക്തമാക്കിയിരുന്നു. നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ അപോയിന്‍മെന്റെടുക്കാന്‍ സാധിക്കും. കേരളത്തില്‍ കോഴിക്കോട് മിനി ബൈപാസിലും കൊച്ചിയിലുമാണ് വിഎഫ്എസ് താശീര്‍ കേന്ദ്രങ്ങളുള്ളത്.