മദീന – വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ പ്രവാചക പള്ളിയില്‍ 97,05,341 പേര്‍ നമസ്‌കാരം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. പ്രാർത്ഥനക്കായി എത്തിയവർക്ക് ഹറംകാര്യ വകുപ്പ് ഏറ്റവും മികച്ച സേവനങ്ങളാണ് നൽകിയത്. വിശ്വാസികളുടെയും സന്ദര്‍ശകരുടെയും സുഗമമായ നീക്കം ഉറപ്പുവരുത്താന്‍ വഴികളിലെല്ലാം നിരീക്ഷകരെ നിയോഗിച്ച് മസ്ജിദുന്നബവിയില്‍ വിവിധ ഭാഗങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഹറംകാര്യ വകുപ്പ് എളുപ്പമാക്കിയെന്നും അധികൃതർ അറിയിച്ചു.
ഹറമില്‍ 13,000 ശുചീകരണ തൊഴിലാളികള്‍
മക്ക – വിശുദ്ധ ഹറമിന്റെ വൃത്തി കാത്തുസൂക്ഷിക്കാന്‍ 13,000 ശുചീകരണ തൊഴിലാളികള്‍ സേവനമുഷ്ഠിക്കുന്നതായി മക്ക നഗരസഭ വക്താവ് ഉസാമ സൈതൂനി പറഞ്ഞു. പ്രത്യേകം പരിശീലനം സിദ്ധിച്ച ശുചീകരണ തൊഴിലാളികളുടെ സാന്നിധ്യം 24 മണിക്കൂറും ഉറപ്പുവരുത്താന്‍ ഷിഫ്റ്റുകളായാണ് ജോലി ചെയ്യുന്നത്.
പത്തു ടണ്ണോളം മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഇലക്ട്രിക്കല്‍ കംപ്രസ്സര്‍ ബോക്‌സുകള്‍ ഉപയോഗിച്ചാണ് ഹറമിനടുത്ത പ്രദേശങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. തിരക്ക് കൂടുന്ന സമയങ്ങളില്‍ ഹറമിനു സമീപത്തെ പ്രദേശങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രയാസം മറികടക്കാന്‍ താല്‍ക്കാലികമായി മാലിന്യങ്ങള്‍ സെന്‍ട്രല്‍ ഏരിയയില്‍ തന്നെ സംഭരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. തിരക്ക് കുറയുന്ന സമയങ്ങളിലാണ് ഹറമിനടുത്ത പ്രദേശങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതെന്നും ഉസാമ സൈതൂനി പറഞ്ഞു.