ജിസാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ തൊഴിൽ വിഭാഗം കോൺസൽ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിൽ, ഡിപ്പോർട്ടഷൻ സെൻറർ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 22 മലയാളികളടക്കം 49 ഇന്ത്യക്കാർ വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നതായി സെൻട്രൽ ജയിൽ അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്‌ല എന്നിവരും കോൺസലിനൊപ്പം സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
കോൺസുലേറ്റ് സംഘം ജിസാൻ സെൻട്രൽ ജയിൽ ഡയറക്‌ടർ അഖീദ് സുൽത്താൻ നഈമിയുമായും ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി.ജിസാൻ സെൻട്രൽ ജയിലിൽ കഴിയുന്ന 49 തടവുകാരിൽ 33 പേർ കോടതിവിധിയനുസരിച്ച് തടവുശിക്ഷയനുഭവിക്കുന്നവരും 17 പേർ വിചാരണ തടവുകാരുമാണ്. ജിസാൻ ഡിപ്പോർട്ടഷൻ സെന്ററിൽ കഴിയുന്ന അഞ്ചു പേരെയും സെൻട്രൽ ജയിലിൽ ശിക്ഷാകാലാവധി കഴിയുന്ന ഏഴു പേരെയും എത്രയും വേഗം നാട്ടിലയക്കുന്നതിനുള്ള നടപടികൾ ജയിൽ അധികൃതരുമായി ബന്ധപ്പെട്ട് പൂർത്തീകരിക്കുമെന്ന് കോൺസൽ കമലേഷ് കുമാർ മീണ പറഞ്ഞു.
സെൻട്രൽ ജയിലിലുള്ള മലയാളികളിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തിയതിനും യെമൻ അതിർത്തിയിൽ നിന്ന് “ഖാത്ത്” എന്ന ലഹരി ഇല കടത്തിയതിനും ശിക്ഷയനുഭവിക്കുന്നവരാണ്. ജിസാൻ ജയിലിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയനുഭവിക്കുന്ന മലയാളികളൊഴികെയുള്ള ഇന്ത്യൻ തടവുകാർ തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
സ്പോൺസറും കമ്പനികളുമായി ബന്ധപ്പെട്ട് വിവിധ പ്രശ്‌നങ്ങൾ നേരിടുന്ന ഇന്ത്യക്കാരുടെയും ഇഖാമ പുതുക്കാത്തതു മൂലം നാട്ടിൽപോകാൻ ഫൈനൽ എക്‌സിറ്റിന് ലേബർ ഓഫീസിൽ അപേക്ഷ നൽകിയവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ജിസാൻ ലേബർ ഓഫീസ് അസിസ്റ്റൻറ് ഡയറക്ടർ അബുബന്ദർ അൽസുഫിയാനിയുമായും കോൺസൽ ചർച്ചകൾ നടത്തി.