ജിദ്ദ – സൗദിയിൽ കാലാവധി തീര്‍ന്ന വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിച്ച്, ഫൈനൽ എക്സിറ്റിൽ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതി പ്രയോജനപ്പെടുത്താന്‍ അപേക്ഷ നല്‍കേണ്ടത് വിസിറ്റ് വിസക്ക് അപേക്ഷിച്ച സ്‌പോണ്‍സര്‍മാര്‍ തന്നെയാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സദാദ് ബാങ്കിംഗ് പെയ്‌മെന്റ് ചാനലുകള്‍ വഴി ഇതിന് ആവശ്യമായ ഫീസുകളും പിഴകളും അടക്കണം. ഇതിന് ശേഷം, സ്പോൺസറുടെ അബ്ശിറിലെ ഇന്‍ഡിവിജ്വല്‍സിലെ തവാസുല്‍ സേവനം വഴിയാണ് വിസ ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു മാസം മാത്രമേ ഈ സംവിധാനം നിലവിലുണ്ടാകൂ. വിസിറ്റ് വിസാ കാലാവധി അവസാനിച്ച് സൗദിയില്‍ തങ്ങുന്ന വിദേശികള്‍ക്കും ഇവരെ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നവര്‍ക്കും പുതിയ പദ്ധതി ഏറെ ആശ്വാസകരമാണ്. ഇതു സംബന്ധിച്ച് ഇന്നലെ ദ മലയാളം ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ വിശദാംസങ്ങൾ അറിയാം.
പ്രയോജനം ആർക്കൊക്കെ
ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട (ഹുറൂബാക്കല്‍) വിസിറ്റ് വിസക്കാര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. ഇതിന് ആദ്യം ഇവരുടെ പേരിലുള്ള ഹുറൂബ് റദ്ദാക്കണം. സ്‌പോണ്‍സര്‍മാരില്ലാത്ത വിസിറ്റ് വിസക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിനായി ഇവരുടെ ഡിജിറ്റല്‍ ഐജഡന്റിറ്റി ആക്ടിവേറ്റ് ചെയ്ത് അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ തവാസുല്‍ സേവനം വഴി അപേക്ഷ സമര്‍പ്പിക്കാം.
ഏതൊക്കെ വിസ മാറ്റാനാകും
ബിസിനസ്, തൊഴില്‍, ഫാമിലി വിസിറ്റ്, സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അടക്കം കാലാവധി തീര്‍ന്ന എല്ലായിനം വിസകളിലും സൗദിയിൽ കഴിയുന്നവര്‍ക്ക് എളുപ്പത്തിലും നിയമാനുസൃതവും രാജ്യം വിടാന്‍ സാധിക്കും.
കാലാവധി
മുഹറം ഒന്നു (ജൂൺ-26 വ്യാഴം) മുതല്‍ മുപ്പതു ദിവസമാണ് പദ്ധതി പ്രാബല്യത്തിലുണ്ടാവുക. നിശ്ചിത സമയത്തിനകം പദ്ധതി പ്രയോജനപ്പെടുത്താന്‍ വിസിറ്റ് വിസാ കാലാവധി അവസാനിച്ച എല്ലാവരോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
എളുപ്പത്തിലുള്ള സേവനം
ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ ഫീസുകളും പിഴകളും അടച്ച് ഓണ്‍ലൈന്‍ ആയി തന്നെ വിസ ദീര്‍ഘിപ്പിക്കാം. കാലാവധി അവസാനിച്ച വിസ ദീര്‍ഘിപ്പിക്കാനും പദവി ശരിയാക്കാനും ഒരു വകുപ്പിനെയും നേരിട്ട് സമീപിക്കേണ്ടതില്ല. വിസാ കാലാവധി അവസാനിച്ച് എത്ര കാലമായി രാജ്യത്ത് കഴിയുന്നവർക്കും ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി പ്രയോജനപ്പെടുത്തി വിസ പുതുക്കി സൗദിയിൽനിന്ന് പുറത്തുപോകാം.