ഇറാനെതിരെ ഇസ്രായിൽ തുടങ്ങിവച്ച ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി ലഭിച്ചതോടെ അമേരിക്കയും നേരിട്ട് ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഏവരും ഉറ്റുനോക്കുന്നത് മേഖലയിലെ പ്രധാന ശക്തികളായ ഗൾഫ് രാജ്യങ്ങളുടെ നിലപാടുകളിലേക്കാണ്. എല്ലാ ജിസിസി അംഗരാജ്യങ്ങളും ഈ യുദ്ധത്തോട് പ്രതികരിച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളുടേയും ഔദ്യോഗിക പ്രതികരണങ്ങൾ വിശദമായി അറിയാം.
സൗദി അറേബ്യ
അമേരിക്കന്‍ ആക്രമണങ്ങളെ അപലപിക്കുന്നതായി സൗദി പറഞ്ഞു. ആക്രമണത്തിലൂടെ ഇറാന്റെ പരമാധികാരം ലംഘിക്കപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന ഏതൊരു ഇടപെടലും നിരാകരിക്കുന്ന നിലപാട് വ്യക്തമാക്കി ജൂണ്‍ 13 ന് വിദേശ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഈ പ്രസ്താവനയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗദി അറേബ്യ ആവര്‍ത്തിച്ചു. സംയമനം പാലിക്കാനും സംഘര്‍ഷം കുറക്കാനും എല്ലാ ശ്രമങ്ങളും നടത്തണം. ഈ സന്നിഗ്ധ സമയത്ത് സ്ഥിതിഗതികള്‍ വഷളാകുന്നത് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. പ്രതിസന്ധി അവസാനിപ്പിക്കുകയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള പുതിയ അധ്യായം തുറക്കുകയും ചെയ്യുന്ന സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുന്നു. പരസ്പര ധാരണയും ചര്‍ച്ചയുമാണ് വര്‍ധിച്ചുവരുന്ന പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തർ
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതിലൂടെ സ്ഥിതിഗതികള്‍ വഷളായതില്‍ ഖത്തര്‍ വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. സൈനിക നടപടികള്‍ നിര്‍ത്തിവെച്ച് പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ തന്നെ ചര്‍ച്ചയിലേക്കും നയതന്ത്ര പാതയിലേക്കും മടങ്ങേണ്ടതുണ്ട്. മേഖലയിലെ അപകടകരമായ പിരിമുറുക്കം പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
എല്ലാ സൈനിക നടപടികളും നിർത്തിവച്ച്, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉടൻ തന്നെ സംഭാഷണത്തിലേക്കും നയതന്ത്ര മാർഗങ്ങളിലേക്കും മടങ്ങണം. മേഖലയിൽ നിലവിൽ കാണുന്ന അപകടകരമായ സംഘർഷാവസ്ഥ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സംഘർഷങ്ങളുടെയും അവയുടെ ആഘാതങ്ങളുടെയും സന്ദർഭത്തിൽ കൂടുതൽ സംഘർഷം ഒഴിവാക്കാനും എല്ലാ കക്ഷികളും വിവേകവും ആത്മനിയന്ത്രണവും പാലിക്കണം.
മേഖലയിലെ സമാധാനവും സ്ഥിരതയും ഏകീകരിക്കുന്നതിനുള്ള സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനും പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയും വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഒമാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥരായ ഒമാന്‍ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തെ അപലപിച്ചു. സംഘര്‍ഷം ലഘൂകരിക്കണമെന്ന് ഒമാന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. നിയമവിരുദ്ധ ആക്രമണത്തെ അപലപിക്കുന്നതായി ഒമാന്‍ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. ഉടനടി സംഘര്‍ഷം ലഘൂകരിക്കണം. അമേരിക്കന്‍ ആക്രമണം യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. ഇത് ബലപ്രയോഗം നിരോധിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും ഗുരുതരമായ ലംഘനമാണ്.
യു.എ.ഇ
മേഖലയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളില്‍ യു.എ.ഇ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ ഫലമായി ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് യു.എ.ഇ മുന്നറിയിപ്പ് നല്‍കി. ഇത് പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയെ കൂടുതല്‍ അസ്ഥിരപ്പെടുത്തും. സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണം. മേഖലയിലെ ജനങ്ങള്‍ക്ക് സ്ഥിരത, നീതി, സമൃദ്ധി എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ ചട്ടക്കൂടിനുള്ളില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗമായി നയതന്ത്ര പരിഹാരങ്ങളും സംഭാഷണങ്ങളും സ്വീകരിക്കണം. ആവര്‍ത്തിച്ചുള്ള യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വിപത്തില്‍ നിന്ന് മേഖലയെയും ജനങ്ങളെയും ഒഴിവാക്കി, ഈ സെന്‍സിറ്റീവ് സംഭവവികാസങ്ങള്‍ക്ക് സമഗ്രമായ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് യു.എ.ഇ വീണ്ടും ആഹ്വാനം ചെയ്തു. ഈ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയും യു.എന്‍ രക്ഷാ സമിതിയും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയായി മാറിയിരിക്കുന്ന ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് സമൂലമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണം. ഈ നിര്‍ണായക ഘട്ടത്തില്‍ വിവേകവും ഉത്തരവാദിത്തബോധവും നിലനില്‍ക്കണം. യുദ്ധങ്ങളുടെ വിലയെയും, മേഖലയിലെ വികസനത്തിലും സമാധാനത്തിലും യുദ്ധങ്ങള്‍ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെയും കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാനും ഫലപ്രദമായ ചര്‍ച്ചകളില്‍ ഗൗരവമായി ഇടപെടാനും യു.എ.ഇ ആഹ്വാനം ചെയ്തു.
ബഹ്‌റൈന്‍
മേഖലയിലെ സംഭവവികാസങ്ങള്‍ ബഹ്‌റൈന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. സൈനിക ഓപറേഷനുകളും എത്രയും വേഗം അവസാനിപ്പിക്കുന്നതിന് മേഖലാ തലത്തിലും രാജ്യാന്തര തലത്തിലും ഏകോപിത ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും നയതന്ത്ര, സമാധാന നീക്കങ്ങളിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനും യുദ്ധക്കെടുതികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും ഇത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ
അമേരിക്കന്‍ ആക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി മുന്നറിയിപ്പ് നല്‍കി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ എല്ലാ കാര്യങ്ങളെയും ജി.സി.സി അപലപിക്കുന്നു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ എല്ലാ കക്ഷികളും സംയുക്ത ശ്രമങ്ങള്‍ നടത്തണമെന്നും സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ഫലപ്രദമായ മാര്‍ഗമായി നയതന്ത്രം സ്വീകരിക്കണമെന്നും യുദ്ധത്തിന്റെ അപകടങ്ങളില്‍ നിന്ന് പ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കാനായി പരമാവധി സംയമനം പാലിക്കണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.