മക്ക- കുടുംബപ്പേര് സംബന്ധിച്ച സുരക്ഷാ പ്രശ്‌നം കാരണം ഹജ് യാത്ര മുടങ്ങിയ ലിബിയൻ പൗരൻ ആമിർ മഹ്ദി അൽ മൻസൂർ അൽ ഗദ്ദാഫി മക്കയിൽ മരിച്ചുവെന്ന് വ്യാജ പ്രചാരണം. സമൂഹമാധ്യമ എക്കൗണ്ടിലാണ് ആമിർ മഹ്ദി അൽ മൻസൂർ ഗദ്ദാഫി മരിച്ചുവെന്ന പ്രചാരണം ആദ്യം വന്നത്. ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചുമാണ് സന്ദേശം വന്നത്. പ്രചാരണം കള്ളമാണെന്ന് ദ മലയാളം ന്യൂസ് ഫാക്ട് ചെക്ക് ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഗദ്ദാഫി മരിച്ചുവെന്ന പ്രചാരണം ശരിയാണോ എന്ന് അന്വേഷിച്ച് നിരവധി പേർ ദ മലയാളം ന്യൂസുമായും ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ദ മലയാളം ന്യൂസ് ഫാക്ട് ചെക്ക് ടീം അന്വേഷണം നടത്തിയത്.
തനിക്ക് ഒരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും ഹജ് കർമ്മങ്ങൾക്കായി ഒരുങ്ങുകയാണെന്നും അറിയിച്ച് മൻസൂർ ഗദ്ദാഫി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. അല്ലാഹുവിന്റെ കാരുണ്യത്താൽ ഞാൻ ആരോഗ്യവാനാണ്. ഇപ്പോൾ ഞാൻ ഹജിന്റെ ചടങ്ങുകൾക്കായി നീങ്ങുകയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. അല്ലാഹു അനുഗ്രഹിച്ചാൽ, ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുകയും രാജ്യത്തിന്റെയും ജനങ്ങളുടെയും സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദൈവം ഇച്ഛിക്കുന്നെങ്കിൽ, ഞങ്ങൾ ഈ യാത്ര പൂർത്തിയാക്കി സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കെയ്റോ 24 വെബ്സൈറ്റ് ഈ വീഡിയോ പ്രസിദ്ധീകരിച്ചു.
ഗദ്ദാഫിയുടെ അപൂർവ്വ അനുഭവം സംബന്ധിച്ച് നേരത്തെ ദ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം.
വിശ്വാസം, വിധി, ദൈവീക സഹായം: ലിബിയന്‍
തീര്‍ഥാടകന്‍ അല്‍ഗദ്ദാഫി ഒടുവില്‍ പുണ്യഭൂമിയില്‍
ജിദ്ദ – വിശുദ്ധ നഗരമായ മക്കയിലേക്കുള്ള തീര്‍ഥാടനയാത്ര ഉപേക്ഷിക്കാന്‍ വിസമ്മതിച്ച തീര്‍ഥാടകന്റെ വിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിധിയുടെയും അസാധാരണമായ കഥയായാണ് ലിബിയന്‍ യുവാവായ ആമിര്‍ അല്‍മഹ്ദി മന്‍സൂര്‍ അല്‍ഗദ്ദാഫിയുടെത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിറവേറ്റാന്‍ ആഗ്രഹിക്കുന്ന ആഴത്തിലുള്ള ആത്മീയ പ്രതിബദ്ധതയായ പരിശുദ്ധ ഹജ് കര്‍മം ഈ വര്‍ഷം നിര്‍വഹിക്കാന്‍ ആമിര്‍ അല്‍ഗദ്ദാഫി തീരുമാനിക്കുകയായിരുന്നു. ഹജ് വിസ ലഭിച്ച് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ യുവാവിന് വിമാനത്താവളത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടു. ലിബിയയിലെ ആഭ്യന്തര കലാപം അവസാനിച്ച് ഒരു ദശാബ്ദത്തിലേറെ പിന്നിട്ടും അദ്ദേഹത്തിന്റെ കുടുംബപ്പേരായ അല്‍ഗദ്ദാഫിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ആമിറിനെ ഇമിഗ്രേഷനില്‍ തടഞ്ഞുവെക്കുകയായിരുന്നു.
സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ വിമാനത്തില്‍ കയറുമ്പോള്‍ ആമിറിനെ കൗണ്ടറില്‍ തടഞ്ഞുവെച്ചു. ആമിര്‍ പലതവണ അപേക്ഷിച്ചെങ്കിലും, സുരക്ഷാ അനിശ്ചിതത്വവും ഷെഡ്യൂളിംഗ് പരിമിതികളും ചൂണ്ടിക്കാട്ടി ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ ആമിറിനെ കൂടാതെ സൗദിയിലേക്ക് പോകാന്‍ നിര്‍ബന്ധം പിടിച്ചു. ദീര്‍ഘകാലത്തെ സ്വപ്‌നമായ തീര്‍ഥാടന യാത്രക്കുള്ള മുഴുവന്‍ ഒരുക്കങ്ങളോടെയും മനസില്‍ ഉറച്ചും ഹജിനായി പുണ്യഭൂമിയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ആമിര്‍, ഹജ് യാത്രക്കല്ലാതെ താന്‍ ഇമിഗ്രേഷന്‍ കൗണ്ടറിനു മുന്നില്‍ നിന്ന് മാറില്ല എന്ന് ദൃഢനിശ്ചയം ചെയ്തു.
ആമിര്‍ അല്‍ഗദ്ദാഫിയില്ലാതെ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് വൈകാതെ സാങ്കേതിക തകരാര്‍ സംഭവിച്ചു. വിമാനം എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കാന്‍ ക്യാപ്റ്റന്‍ നിര്‍ബന്ധിതനായി. അല്‍പം കാലതാമസത്തിനും ചെറിയ അറ്റകുറ്റപ്പണികള്‍ക്കും ശേഷം വിമാനം വീണ്ടും പറന്നുയര്‍ന്നു. വൈകാതെ വീണ്ടും സാങ്കേതിക തകരാറ് നേരിടുകയും രണ്ടാമതും എയര്‍പോര്‍ട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു. ഈ വിമാനത്തില്‍ ആമിര്‍ തങ്ങളോടൊപ്പം ഇല്ലെങ്കില്‍ വീണ്ടും വിമാനം പറത്തില്ലെന്ന് താന്‍ സത്യം ചെയ്യുന്നതായി രണ്ടാമത്തെ അടിയന്തര ലാന്‍ഡിംഗിന് ശേഷം ക്യാപ്റ്റന്‍ പ്രഖ്യാപിച്ചതായി യാത്രക്കാരും വിമാന ജീവനക്കാരും വെളിപ്പെടുത്തി. അധികൃതര്‍ ഉടന്‍ തന്നെ ആമിറിനെ യാത്രക്ക് അനുവദിച്ചു. മൂന്നാമത്തെ ശ്രമത്തില്‍, ആമിറിനെ വിമാനത്തില്‍ കയറ്റിയതോടെ വിമാനം യാതൊരു അപകടവും കൂടാതെ പുറപ്പെടുകയും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും ചെയ്തു.
ഈ കഥ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിച്ചു. പലരും ഇത് ദൈവഹിതത്തിന്റെ അടയാളമാണെന്നും ആമിറിന്റെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയെന്നും വ്യാഖ്യാനിച്ചു. എനിക്ക് ഹജിന് പോകാന്‍ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ – ആമിര്‍ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എനിക്കുവേണ്ടി രേഖപ്പെടുത്തിയതാണെങ്കില്‍ ഒരു ശക്തിക്കും അത് തടയാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിച്ചു – ആമിര്‍ അല്‍ഗദ്ദാഫി പറഞ്ഞു. എയര്‍പോര്‍ട്ടില്‍ വെച്ച് തനിക്ക് നേരിട്ട പ്രശ്‌നങ്ങളെയും ദൈവത്തില്‍ നിന്നുള്ള പ്രത്യേക സഹായം തനിക്ക് ലഭിച്ച് ആദ്യം നിശ്ചയിച്ച വിമാനത്തില്‍ തന്നെ യാത്ര തുടരനായതിനെയും കുറിച്ച് ആമിര്‍ അല്‍ഗദ്ദാഫി വിവരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.