ജിദ്ദ- ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിരാട് കോലിയും സംഘവും മുത്തമിട്ടപ്പോൾ ആവേശപ്പെരുമഴയിൽ ജിദ്ദയിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരും. പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോലിയും സംഘവും അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ആനന്ദനൃത്തമാടുമ്പോൾ ജിദ്ദയിലെ ആരാധകർ കേക്ക് മുറിച്ചും ആഹ്ലാദാരവങ്ങൾ മുഴക്കിയും ടീമിന്റെ വിജയം ആഘോഷിച്ചു. അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ പഞ്ചാബ് കിങ്‌സിനെ വെറും ആറ് റൺസിന് കീഴടക്കിയാണ് ബംഗളുരു കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ബംഗളുരു ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി ഏഴു വിക്കറ്റിന് 184 റൺസിലൊതുങ്ങി.
43 റൺസുമായി കോലി ബാംഗ്ലൂരിന്റെ ടോപ് സ്‌കോററും വിജയത്തിലെ നിർണായക ശക്തിയും ആയത് ആരാധകർക്ക് ഇരട്ടി മധുരം സമ്മാനിച്ചു. തങ്ങളുടെ ഇഷ്ടനായകന്റെ കിരീട നേട്ടത്തിൽ ഐ.പി.എൽ കിരീടം കൂടി തുന്നിച്ചേർക്കാനായതിന്റെ സന്തോഷം ജിദ്ദയിലെ ആർ.സി.ബി ആരാധകർ മറച്ചുവെച്ചില്ല. ജിദ്ദ ബലദിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫാൻസ് സംഘം നടത്തിയ ആഘോഷത്തിന് റഷീദ് പുളിക്കൽ, അമ്രിത് താനൂർ, ശരീഫ് പാലക്കാട്, സുബൈർ കാസർക്കോട്, സമദ് ചെമ്മാട്, മണി പാലക്കാട്, സുമൻ നേപ്പാൾ, രഞ്ജിത് നേപ്പാൾ തുടങ്ങിയവർ നേതൃത്വം നൽകി.