ദമാം- രണ്ട് വിഭാഗങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് ഇനി മുതൽ ഒരു നേതൃത്വത്തിന് കീഴിൽ ഒരു സംഘടനയായിട്ടായിരിക്കും പ്രവർത്തിക്കുകയെന്ന് ഡിസ്‌പാക്ക് ഭാരവാഹികളുടെ വാർത്താകുറിപ്പിൽ അറിയിച്ചു. 2024 ൽ ജനറൽ ബോഡി യോഗത്തിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സംഘടന രണ്ട് വ്യത്യസ്ത കമ്മറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വന്നത്. പൊതുസമൂഹത്തിന്റെയും പൗരപ്രമുഖരുടെയും നിരവധി രക്ഷിതാക്കളുടെയും അഭ്യർത്ഥനയും മാനിച്ചാണ് ഇരു വിഭാഗവും ഐക്യത്തോടെ ഒരു നേതൃത്വത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇരു വിഭാഗങ്ങളേയും ഉൾക്കൊളിച്ച് കമ്മറ്റിയെ വിപുലീകരിച്ചു.
സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മക്ക് കൂടുതൽ ശക്തി പകരുന്നതിന് വേണ്ടി ഒന്നിച്ചെടുത്ത തീരുമാനം മലയാളി പൊതുസമൂഹം പൂർണ്ണ മനസ്സോടെ സ്വീകരിക്കുമെന്നും സ്‌കൂളിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻകാലങ്ങളെ പോലെ ഇനിയും ഗുണപരമായ കൂടുതൽ പ്രവർത്തനങ്ങൾ ഡിസ്പാക്ക് നിർവഹിക്കുമെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ടോപ്പേഴ്‌സ് അവാർഡ് ജൂൺ ഇരുപതിന് ഡിസ്പാക്ക് സംഘടിപ്പിക്കും. പുതിയ ഭാരവാഹികളായി നജീം ബഷീർ (ചെയർമാൻ), നജീബ് അരഞ്ഞിക്കൽ (പ്രസിഡന്റ്), താജ് അയ്യാരിൽ (ജന: സെക്രട്ടറി), ആസിഫ് താനൂർ (ട്രഷറർ) തോമസ് തൈപ്പറമ്പിൽ, മുജീബ് കളത്തിൽ, ആഷിഫ് ഇബ്രാഹിം (വൈസ്. പ്രസിഡന്റ്), അജീം ജലാലുദ്ദീൻ, ഫൈസി വാറങ്കോടൻ, ഇർഷാദ് കളനാട് (ജോ: സെക്രട്ടറി), ഷിയാസ് കണിയാപുരം (ജോ: ട്രഷറർ), ജോയ് വർഗീസ് (സ്പോർട്സ് വിഭാഗം കൺവീനർ), നിസാം യുസുഫ് (കലാ വിഭാഗം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യു്ട്ടീവ് അംഗങ്ങളായി അനസ് ബഷീർ, മുസ്തഫ പാവയിൽ, ഷമീർ വി പി, ശറഫുദ്ധീൻ ഖാസിം, മജ്‌റൂഫ്, എം റാഫി, നാസർ കടവത്ത്, നവാസ് ചൂന്നാടൻ, ഗുലാം ഹമീദ് ഫൈസൽ, മുഹമ്മദ് നിഷാദ്, നിഹാസ് കിളിമാനൂർ, രെഞ്ചു രാജ് എന്നിവരേയും തിരഞ്ഞെടുത്തു.