ജിദ്ദ- നിർധനരും നിരാലംബരുമായ രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സാ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി രൂപം നൽകി. ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ അർഹഹരായ മുന്നൂറോളം രോഗികൾക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ജീവകാരുണ്യ സഹായമാണ് കെഎംസിസി കെയർ ആന്റ് ക്യുർ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നത്. ജില്ലയിലെ പ്രവാസികുടുംബങ്ങൾക്ക് പ്രഥമപരിഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലയിലെ പാവപ്പെട്ട രോഗികളിലേക്ക് കെഎംസിസിയുടെ കരുതൽ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ആരോഗ്യ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 12 മണ്ഡലം കമ്മിറ്റികളുടെയും 40 ഓളം പഞ്ചായത്ത് കമ്മിറ്റികളുടെയും കീഴിൽ ഈ പദ്ധതി ജില്ലയിലെ മുഴുവൻ മേഖലകളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തുന്ന മണ്ണാർക്കാട് സി എച്ച് സെന്ററിനും ജിദ്ദ ആലത്തൂർ മണ്ഡലം കെഎംസിസി വൈ: പ്രസിഡന്റ് അൻഷാദിന്റെ മകൻ മുഹമ്മദ് അഹിയാന്റെ ചികിത്സയ്ക്കും ധനസഹായം നൽകും.
പദ്ധതിയുടെ ഉദ്ഘാടനം പ്രവാസി കുടുംബസംഗമം എന്ന പേരിൽ അടുത്ത മാസം ചെറുപ്പുളശ്ശേരിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎംസിസി, മുസ്ലിം ലീഗ് സംസ്ഥാന- ജില്ലാ നേതാക്കൾ, ജില്ലയിലെ മന്ത്രിമാർ തുടങ്ങി പ്രമുഖർ പങ്കെടുക്കും.
കഴിഞ്ഞ വർഷം ജില്ലയിലെ 250ഓളം വിദ്യാർത്ഥികൾക്ക് മുൻ മുഖ്യമന്ത്രിയും വിഭ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ എജു സ്കോളർഷിപ്പ് പദ്ധതി വഴി 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഒരു കോടിയിലധികം രൂപയുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി നടപ്പിലാക്കാൻ പാലക്കാട് ജില്ലാ കെഎംസിസിക്ക് സാധിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ എന്നിവർ സംബന്ധിച്ചു.



