ജിദ്ദ – ഹുര്‍മുസ് കടലിടുക്ക് ദീര്‍ഘകാലം അടച്ചിടുന്നത് ആഗോള എണ്ണ വിപണികളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസര്‍. നിലവിലെ പ്രതിസന്ധിയുടെ ആഘാതം ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ മാത്രമായി പരിമിതപ്പെടില്ല. വ്യോമയാനം, കൃഷി, ഓട്ടോമോട്ടീവ്, മറ്റ് മേഖലകള്‍ എന്നിവയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നു. ആഗോള എണ്ണ ശേഖരം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. പ്രതിസന്ധി എണ്ണ ശേഖരത്തിലെ ഇടിവിന്റെ നിരക്ക് ത്വരിതപ്പെടുത്തുമെന്ന് അമീന്‍ അല്‍നാസര്‍ പറഞ്ഞു.
ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നത് അങ്ങേയറ്റം നിര്‍ണായകമാണ്. ആഗോള എണ്ണ വിപണികളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഈ തടസ്സം എത്രത്തോളം നീണ്ടുനില്‍ക്കുമോ അത്രത്തോളം ആഗോള സമ്പദ്വ്യവസ്ഥയില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. റാസ് തന്നൂറ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ ചെറിയ തീപിടുത്തം വേഗത്തില്‍ അണക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. റിഫൈനറി പ്രവര്‍ത്തനം പുനരാരംഭിക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ വര്‍ഷം 348.04 ബില്യണ്‍ സൗദി റിയാലിന്റെ അറ്റാദായം നേടിയതായി സൗദി അറാംകൊ ഇന്ന് അറിയിച്ചു. 2024 ല്‍ 393.89 ബില്യണ്‍ സൗദി റിയാല്‍ അറ്റാദായം നേടിയിരുന്നു. ഇതിനെ അപേക്ഷിച്ച് 2025 ല്‍ അറ്റാദായം 11.6 ശതമാനം തോതില്‍ കുറഞ്ഞു. നാലാം പാദത്തിലെ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് 8,208 കോടി റിയാല്‍ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിലെ ലാഭവിഹിത വിതരണം മൂന്നര ശതമാനം കൂടുതലാണ്.
2025 ല്‍ കമ്പനിയുടെ മൊത്തം വരുമാനം 4.76 ശതമാനം കുറഞ്ഞ് ഏകദേശം 1.5 ട്രില്യണ്‍ റിയാലായി. കമ്പനി 1.62 ട്രില്യണ്‍ റിയാല്‍ വരുമാനം നേടുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവും, സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളുടെയും പെട്രോകെമിക്കലുകളുടെയും വിലയിലുണ്ടായ ഇടിവും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ ബാധിച്ചതാണ് വരുമാനത്തിലെയും അറ്റാദായത്തിലെയും ഇടിവിന് പ്രധാന കാരണമെന്ന് സൗദി അറാംകൊ വ്യക്തമാക്കി.



