ജിദ്ദ – സൗദിയിൽ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നതും പ്രതീക്ഷിച്ച് 28,000 ലേറെ നിയമ ലംഘകർ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ പിടിയിലായ 28,937 നിയമ ലംഘകരാണ് നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നത് പ്രതീക്ഷിച്ച് ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്നത്. ഇക്കൂട്ടത്തിൽ 27,259 പേർ പുരുഷന്മാരും 1,678 പേർ വനിതകളുമാണ്.
സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി പാസ്‌പോർട്ടുകളില്ലാത്ത 20,378 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 4,465 പേർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കും. ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് 13,241 നിയമ ലംഘകരെ നാടുകടത്തി.
കഴിഞ്ഞ ഒരാഴ്ക്കിടെ സുരക്ഷാ വകുപ്പുകൾ രാജ്യമാകെ നടത്തിയ പരിശോധനകളിൽ 18,000 ലേറെ നിയമ ലംഘകർ പിടിയിലായി. ഈ മാസം 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ 11,991 ഇഖാമ നിയമ ലംഘകരും 3,808 നുഴഞ്ഞുകയറ്റക്കാരും 3,078 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 18,877 പേരാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,312 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 44 ശതമാനം പേർ യെമനികളും 55 ശതമാനം പേർ എത്യോപ്യക്കാരും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 46 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നൽകിയ 14 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.
സൗദിയിൽ നുഴഞ്ഞുകയറാൻ നിയമ ലംഘകരെ സഹായിക്കുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്കും 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



