ജിദ്ദ – സൗദിയില്‍ സ്വദേശി ബിരുദധാരികള്‍ക്കും തൊഴിലന്വേഷകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കല്‍ നിര്‍ബന്ധമാക്കുന്ന മന്ത്രിതല തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 50 ഉം അതില്‍ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. സൗദി ബിരുദധാരികളെയും തൊഴിലന്വേഷകരെയും ജോലിയില്‍ നിയമിച്ചാണ് പരിശീലനം നല്‍കേണ്ടത്. തൊഴില്‍ വിപണിയില്‍ തൊഴില്‍ പരിശീലനം നിയന്ത്രിക്കാനും സ്വദേശികളുടെ സുസജ്ജത വര്‍ധിപ്പിക്കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ തീരുമാനപ്രകാരം, സ്ഥാപനങ്ങള്‍ തങ്ങളുടെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ രണ്ടു ശതമാനത്തില്‍ കുറയാത്തത്ര പേര്‍ക്കെങ്കിലും പ്രതിവര്‍ഷം പരിശീലനം നല്‍കിയിരിക്കണം. കുറഞ്ഞത് രണ്ട് മാസം മുതല്‍ പരമാവധി ആറ് മാസം വരെയാണ് ബിരുദധാരികളെയും തൊഴിലന്വേഷരെയും പരിശീലിപ്പിക്കേണ്ടത്. പരിശീലനാര്‍ഥിയും സ്ഥാപനവും തമ്മിലുള്ള പരിശീലന കരാര്‍ ഖിവാ പ്ലാറ്റ്ഫോമിലൂടെ രേഖപ്പെടുത്തണം.
സ്ഥാപനങ്ങളും ട്രെയിനികളും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന നിര്‍ദിഷ്ട ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി, പരിശീലന കരാറില്‍ പരിശീലന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം, അതിന്റെ ഘട്ടങ്ങള്‍, ലക്ഷ്യമിടുന്ന വൈദഗ്ധ്യത്തിന്റെയോ തൊഴിലിന്റെയോ തരം, ഇരു കക്ഷികളുടെയും അവകാശങ്ങളും കടമകളും എന്നിവ ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥകളുണ്ട്.
5,000 മോ അതില്‍ കൂടുതലും ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം പരിശീലനം നല്‍കേണ്ടവരുടെ എണ്ണത്തിന് സ്ഥിരപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 100 പേര്‍ക്ക് പരിശീലനം നല്‍കണം. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പരിശീലനം നല്‍കേണ്ടവരുടെ എണ്ണം വര്‍ധിക്കില്ല. ചട്ടങ്ങള്‍ അനുസരിച്ച്, പരിശീലനാര്‍ഥികള്‍ക്കായി പ്രായോഗിക പരിശീലന പരിപാടികള്‍ തയ്യാറാക്കുക, ആവശ്യമായ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളും നല്‍കുക, പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പരിശീലനാര്‍ഥിയുടെ പ്രകടനത്തെക്കുറിച്ച് ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക എന്നിവ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതുണ്ട്. പരിശീലന കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, പരിശീലന കാലയളവും നേടിയെടുത്ത നൈപുണ്യങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശീലനാര്‍ഥികള്‍ക്ക് നല്‍കണം.
തീരുമാനത്തിന്റെയും അത് നടപ്പാക്കനുള്ള സംവിധാനത്തിന്റെയും വിശദാംശങ്ങള്‍ വിശദീകരിക്കുന്ന നടപടിക്രമ ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഈ ഗൈഡ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. സ്ഥാപനങ്ങള്‍ തീരുമാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.



