ദോഹ/ടെഹ്റാൻ- ഖത്തർ വ്യോമപാത അടക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഖത്തറിലെ അമേരിക്കൻ പൗരന്മാരോട് താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് ഖത്തറിലെ യു.എസ് എംബസി ആവശ്യപ്പെട്ടു. മറ്റ് നിരവധി പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. താമസ സ്ഥലത്ത് തന്നെ തുടരാനാണ് നിർദ്ദേശം. ഇറാനിൽ നിന്ന് 190 കിലോമീറ്റർ (120 മൈൽ) തെക്ക് ഗൾഫിന് കുറുകെ സ്ഥിതി ചെയ്യുന്ന വാതക സമ്പന്നമായ ഖത്തറിലാണ് അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമായ അൽ ഉദൈദ് സ്ഥിതി ചെയ്യുന്നത്.
മേഖലയിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി, രാജ്യത്തിന്റെ വ്യോമാതിർത്തി താൽക്കാലികമായി അടക്കാൻ ഖത്തർ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിരുന്നു. പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചർച്ച നടത്തി വരികയാണെ്നും ഖത്തർ അറിയിച്ചു.
അമേരിക്കൻ പൗരന്മാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങരുതെന്നും തങ്ങളുടെ താമസസ്ഥലത്ത് തന്നെ തുടരണമെന്നും യുഎസ് എംബസി അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു. ബ്രിട്ടനും കാനഡയും സമാനമായ മുന്നറിയിപ്പ് തങ്ങളുടെ പൗരൻമാർക്കും നൽകി. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎസ് അഞ്ചാം കപ്പൽപ്പടയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബഹ്‌റൈനിലെ, അമേരിക്കൻ എംബസി ജീവനക്കാരിൽ ഒരു വിഭാഗത്തെ വർക്ക് ഫ്രം ഹോമിലേക്ക് മാറ്റി. പ്രാദേശിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ബഹ്‌റൈൻ അധികൃതർ ഇതിനകം തന്നെ മിക്ക സർക്കാർ ജീവനക്കാരോടും പറഞ്ഞിരുന്നു.
ഖത്തറിലെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു. “മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഖത്തർ തീവ്രമായ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതസമയം, വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയിൽനിന്നും തിരിച്ചും ഖത്തറിലേക്കുള്ള നിരവധി വിമാന സർവീസുകൾ മുടങ്ങും. എത്രനേരത്താണ് വ്യോമാതിർത്തി അടച്ചിരിക്കുന്നത് എന്ന് ഖത്തർ വ്യക്തമാക്കിയിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തൽസ്ഥിതി തുടരും.
ഇറാൻ-ഇസ്രായിൽ സംഘർഷം- സമ്പൂർണ്ണ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.