ദുബൈ– പാം ജബൽ അലിയിൽ പുതിയ മസ്ജിദ് വരുന്നു. ദുബൈയിലെ റിയൽ എസ്റ്റേറ്റ് ഡിവലപ്പറായ നഖീൽ പാം ജബൽ അലി മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി.
പാം ഐലന്റിലെ ആത്മീയ സാംസ്കാരിക കേന്ദ്രമായിരിക്കും ഇത്. പാം ദ്വീപിന്റെ പ്രധാന ഭാഗത്താണ് മസ്ജിദ് നിർമിക്കുക. ഒരേസമയം 1000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ടാകും.
മിനാരത്തിന് 40 മീറ്റർ ഉയരമുണ്ടാകും. ദ്വീപിലെ പ്രധാന കാഴ്ചയായി ഇത് മാറും. ഇസ്‌ലാമിക വാസ്തുവിദ്യയിൽ കാണുന്ന ജ്യാമിതീയ രൂപകല്പനയാണ് മിനാരത്തിന് നൽകിയിരിക്കുന്നത്.
പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യാഘടകങ്ങൾ ഉൾക്കൊണ്ട് സമകാലിക ശൈലിയിലാണ് രൂപകല്പന. പ്രാർഥനാസ്ഥലങ്ങളിലേക്ക് പ്രകൃതിദത്ത വെളിച്ചം എത്താവുന്ന രീതിയിലായിരിക്കും നിർമാണം. നടപ്പാതകൾ, അംഗശുദ്ധി വരുത്താനുള്ള സ്ഥലം എന്നിവയുമുണ്ടാകും. വാസ്തുവിദ്യാപരമായി ഒരു വിസ്മയമായിരിക്കും മസ്ജിദെന്ന് ദുബൈ ഹോൾഡിങ്സ് റിയൽഎസ്റ്റേറ്റ് സിഇഒ ഖാലിദ് അൽ മാലിക് പറഞ്ഞു. 13.4 കിലോമീറ്റർ വിസ്തൃതിയിൽ ഏഴുദ്വീപുകളിലായാണ് പാം ജബൽ അലി വ്യാപിച്ചുകിടക്കുന്നത്. കൂടാതെ ഇവിടെ 16 ഫ്രോണ്ടുകളിലായി 90 കിലോമീറ്ററിലേറെ കടൽത്തീരമാണുള്ളത്.
ദുബൈയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ട് 2023-ലാണ് പാം ജബൽ അലി എന്ന കൃത്രിമദ്വീപ് പ്രഖ്യാപിച്ചത്. ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബൈയിലെ കൃത്രിമദ്വീപ് പദ്ധതികളായ പാം ജുമൈറക്കും പാം ദേരക്കും പിന്നാലെയാണ് പാം ജബൽഅലി കൂടി വരുന്നത്. പാം ജുമൈരയുടെ രണ്ടിരട്ടി വലുപ്പത്തിലാണ് പുതിയ പദ്ധതി. ഇവിടെ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും.



