കുവൈത്ത് സിറ്റി – കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റഡാര്‍ സംവിധാനം തകര്‍ന്നു. നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചുണ്ടായ ഈ ആക്രമണത്തില്‍ വിമാനത്താവളത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ആക്രമണത്തെത്തുടര്‍ന്ന് എമര്‍ജന്‍സി സംഘങ്ങളും സിവില്‍ ഏവിയേഷന്‍ വിഭാഗവും അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തന സുരക്ഷ ഉറപ്പാക്കാനും തകരാറിലായ സംവിധാനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി അറിയിച്ചു. കഴിഞ്ഞയാഴ്ചയും വിമാനത്താവളത്തിന് നേരെ സമാനമായ രീതിയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു.
ഒമാനിലെ സലാല തുറമുഖത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ക്രെയിനിന് നേരിയ കേടുപാടുകള്‍ സംഭവിക്കുകയും ഒരു പ്രവാസി തൊഴിലാളിക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാന്‍ സര്‍ക്കാര്‍, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം, ബഹ്‌റൈനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 14 പേരെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ അധികൃതര്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിരുന്നു. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് ഇവര്‍ ഫണ്ടും വിവരങ്ങളും കൈമാറിയതായാണ് കണ്ടെത്തല്‍.
അബുദാബിയിലെ ഖലീഫ ഇക്കണോമിക്‌സ് സോണ്‍സിന് സമീപം ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് മൂന്നാമത്തെ തീപിടുത്തമുണ്ടായതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലിന്റെ ഭാഗങ്ങളാണ് ഇവിടെ പതിച്ചത്. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതില്‍ അഞ്ച് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ പൗരനുമാണ് ഉള്‍പ്പെടുന്നത്. നിലവില്‍ മൂന്ന് തീപിടുത്തങ്ങളും നിയന്ത്രണവിധേയമാണെന്നും തണുപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



