ദോഹ – ഖിഫ് സൂപ്പർ കപ്പ് സീസൺ 16 കിരീടപ്പോരാട്ടം വെള്ളിയാഴ്ച ഹിലാലിലെ അൽ അഹ്ലി സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫൈനലിൽ ക്യൂ.ആർ.ഐ എഫ്.സി തൃശൂർ ഗ്രാൻഡ്മാൾ എഫ്.സി മലപ്പുറത്തിനെ നേരിടും. ഫൈനൽ മത്സരത്തിന് മുന്നോടിയായി സംഗീത നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്. മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു തുക ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുമെന്നും സംഘാടകർ പറഞ്ഞു.
ഫൈനലിൽ ഏറ്റുമുട്ടുന്ന ഇരു ടീമുകളും പരാജയം അറിയാതെയാണ് കലാശ പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. ഇതുവരെ നടന്ന മത്സരങ്ങളിൽനിന്ന് ഏഴ് ഗോൾ വീതം നേടി മാപ്‌സ് കോഴിക്കോട് ടീമിന്റെ മുസമ്മിലിനൊപ്പം ടോപ് സ്‌കോറർ പദവി പങ്കിടുന്ന ജംഷീർ ആണ് മലപ്പുറം ടീമിന്റെ കുന്തമുന. അവരുടെ ഷെമാർട്ടൺ, ഷഗിൻ, തൗഫീഖ്, നവാഫ് തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. ക്യൂ.ആർ.ഐ എഫ്.സി തൃശൂർ ഭാഗത്ത് മുസൂഫ്, ജോൺ, ഷഹീൻ, റഷീദ് ആന്റണി എന്നീ താരങ്ങളുടെ മികവിൽ ആണ് പ്രതീക്ഷ. തീ പാറുന്ന പോരാട്ടം ആയിരിക്കും ഇരു ടീമുകളും അൽ അഹ്ലി സ്‌റ്റേഡിയത്തിൽ കാഴ്ചവെക്കുക.
ഫൈനൽ മത്സരത്തിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തരി പ്രമുഖർ പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവരും ഫൈനൽ മത്സരത്തിൽ അതിഥികളായി എത്തും. ഫൈനൽ മത്സരത്തിന് മുന്നോടിയായി ഒരുക്കിയ സംഗീത നൃത്ത പരിപാടിയിൽ സരിഗമപയിലൂടെയും ബിഗ് ബോസിലൂടെയും ആരാധകരെ കൈയിലെടുത്ത അക്ബർ ഖാൻ, പ്രതാപ് ദാസ്, റിയാസ് കരിയാട് എന്നിവരും ഗാനങ്ങൾ അവതരിപ്പിക്കും. എം.ഇ.എസ് സ്‌കൂൾ ബാൻഡിന്റെ പ്രത്യേക പ്രകടനം മറ്റൊരു ആകർഷണമാണ്.
സൂപ്പർ കപ്പിന്ഈ ശേഷം ഈസക്ക സെവൻസ് കളിയാവേശത്തിലേക്ക് ഖിഫ് കടക്കുമെന്നും സംഘാടകർ പറഞ്ഞു. ഇരുനൂറിലേറെ കളിക്കാർ ഇതിനോടകം രജിസ്റ്റർ ചെയ്തു. 16 ഫ്രാഞ്ചൈസികളാണ് ടീമുകൾ അണിനിരത്തുക. ഈസക്ക വിട്ടുപിരിഞ്ഞ ഫെബ്രുവരി ആദ്യ വാരം ഫൈനൽ വരുന്ന വിധത്തിലായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുകയെന്നും സംഘാടകർ അറിയിച്ചു. ഖിഫ് ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, ജനറൽ സെക്രട്ടറി ആഷിഖ് അഹ്മദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീൻ, സെക്രട്ടറി അഡ്വ. ഇക്ബാൽ, ഖിഫ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.



