കുവൈത്ത് സിറ്റി – ദുബൈ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ‘അൽസാൽമി’ എന്ന സൂപ്പർ ടാങ്കറിന് നേരെയാണ് നേരിട്ട് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. സംഭവസമയത്ത് ടാങ്കറിൽ എണ്ണ പൂർണ്ണമായും നിറച്ചിരുന്നതിനാൽ കടലിൽ എണ്ണ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ടാങ്കറിലുണ്ടായിരുന്നവർക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വിലയിരുത്തി വരികയാണ്.
ദുബൈ സമുദ്രാതിർത്തിയിൽ വെച്ച് കുവൈത്ത് ടാങ്കറിൽ ഡ്രോൺ ഇടിക്കുകയായിരുന്നുവെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. ഉടൻതന്നെ ടാങ്കറിലെ 24 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ മറൈൻ ഫയർഫൈറ്റിംഗ് സംഘം കഠിനമായി പരിശ്രമിച്ചു വരികയാണ്. ഹുർമുസ് കടലിടുക്കിന് സമീപം വെച്ച് ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിച്ചതായും തുടർന്ന് തീപിടുത്തമുണ്ടായതായും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് 31 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ചാണ് ടാങ്കറിന്റെ വലതുവശത്ത് ആക്രമണമുണ്ടായത്. ഇതിന് മുൻപ് സൗദി തീരത്ത് വെച്ച് ഒരു കണ്ടെയ്നർ കപ്പലിന് നേരെയും സമാനമായ ആക്രമണശ്രമം നടന്നിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും നേരിടുന്ന സമ്മർദ്ദങ്ങളെത്തുടർന്ന് ഇറാൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കപ്പലുകൾക്ക് നേരെ ഭീഷണി മുഴക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ദുബൈയിൽ മിസൈൽ ആക്രമണമുണ്ടാകുകയും പ്രതിരോധ സംവിധാനങ്ങൾ അത് തകർക്കുകയും ചെയ്തു. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് ദുബൈയിലെ അൽബിദ പ്രദേശത്ത് താമസക്കാരില്ലാത്ത ഒരു വീടിന് തീപിടിക്കുകയും സമീപത്തുണ്ടായിരുന്ന നാല് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഷാർജയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെയും ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതായി ഷാർജ മീഡിയ ഓഫീസ് അറിയിച്ചു. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അധികൃതർ സ്ഥിതിഗതികൾ നേരിടുകയാണ്.



