ദുബൈ – ഇറാന്‍ സംഘര്‍ഷം കാരണം മൂന്നു ദിവസത്തിനിടെ മാത്രം ആഗോള വ്യോമയാന മേഖലക്ക് 2,260 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി കണക്ക്. വര്‍ധിച്ചുവരുന്ന സംഘര്‍ഷം ലോകമെമ്പാടും വിമാന സര്‍വീസുകള്‍ തടസ്സപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെ പ്രധാന എയര്‍പോര്‍ട്ടുകള്‍ അടച്ചുപൂട്ടി. എണ്ണവില വര്‍ധിക്കുകയും ചെയ്തു. വിമാന കമ്പനികളുടെയും ടൂറിസം, ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചു. തടസ്സങ്ങള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മൂന്ന് ദിവസത്തിനിടെ ആഗോളതലത്തില്‍ കുറഞ്ഞത് 4,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കിയതായി റോയിട്ടേഴ്സ് സമാഹരിച്ച ഡാറ്റ കാണിക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ദുബൈ വിമാനത്താവളവും ദോഹ എയര്‍പോര്‍ട്ടും തുടര്‍ച്ചയായ മൂന്നാം ദിവസവും അടച്ചിട്ടതിനാല്‍ പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യോമയാന വ്യവസായ മേഖല ഇപ്പോള്‍ നേരിടുന്നത്. തങ്ങളുടെ വ്യോമാതിര്‍ത്തി ഭാഗികമായി അടച്ചിട്ട മേഖലാ രാജ്യങ്ങളുടെ പട്ടികയില്‍ തിങ്കളാഴ്ച ജോര്‍ദാനും ചേര്‍ന്നു.
ഇറാനും ഇസ്രായിലും തങ്ങളുടെ ആക്രമണങ്ങള്‍ ശക്തമാക്കിയതോടെ 2015 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എണ്ണവില ഉയര്‍ന്നു. ഇത് വിമാന കമ്പനികളുടെ ഇന്ധനച്ചെലവ് വര്‍ധിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു. യുദ്ധം യു.എസ് വിമാന കമ്പനികളുടെ ഓഹരികളെ ബാധിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെയും യുണൈറ്റഡ് എയര്‍ലൈന്‍സിന്റെയും ഓഹരികള്‍ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. റോയിട്ടേഴ്സ് ഡാറ്റ പ്രകാരം, യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 29 വിമാന കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം കമ്പനികള്‍ എന്നിവക്ക് തിങ്കളാഴ്ച മൊത്തം 2,260 കോടി ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെട്ടു.
തിങ്കളാഴ്ച കുറഞ്ഞത് 1,560 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കിയതായി ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മുതല്‍ റദ്ദാക്കിയ മൊത്തം വിമാന സര്‍വീസുകളുടെ എണ്ണം 4,000 ല്‍ കൂടുതലായി. യൂറോപ്പിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ബെല്‍ജിയത്തിലെ ടി.യു.ഐ കമ്പനി ഓഹരികള്‍ 9.6 ശതമാനം ഇടിഞ്ഞു. ജര്‍മ്മനിയുടെ ലുഫ്താന്‍സയുടെ ഓഹരികള്‍ 5.7 ശതമാനം തോതിലും ഇടിഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ഉടമകളായ ഐ.എ.ജിയുടെ ഓഹരികള്‍ 5.4 ശതമാനം തോതില്‍ ഇടിഞ്ഞു. വിമാന സര്‍വീസുകള്‍ മുടങ്ങിയതു മൂലം യാത്രക്കാരും ജീവനക്കാരും കുടുങ്ങിയത് മൂലം വിമാന കമ്പനികള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം നേരിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



