മനാമ– മയക്കുമരുന്ന് ലഹരിയിൽ സഹോദരിയുടെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച വ്യക്തിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. 41കാരനായ ബഹ്‌റൈനി പൗരനെയാണ് ഉന്നത ക്രിമിനൽ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. മയക്കുമരുന്ന് ലഹരിയിൽ കത്തിയെടുത്ത് സഹോദരി ഭർത്താവിന് പിറകെ ഓടുകയായിരുന്നു പ്രതി. പിന്നീട് ഓടി രക്ഷപ്പെടാൻ സഹോദരി ഭർത്താവിനെ കാറുകൊണ്ട് പിന്തുടർന്ന് ഇടിക്കുകയും കാലുകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
പ്രതിയുടെ ആക്രമണം മരണത്തിന് വരെ കാരണമാവാൻ സാധ്യതയുണ്ടായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞു. വധശ്രമത്തിനു പുറമെ ലഹരി ഉപയോഗം, സ്വത്ത് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസിൽ വിധി പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
