ജിദ്ദ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാഫാസോയില്‍ നിന്നുള്ള സയാമിസ് ഇരട്ടകളായ ഹവ്വയുടെയും ഖദീജയുടെയും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സൗദിയില്‍ സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രിയകള്‍ നടത്തുന്ന മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെയാണ് 17 മാസം പ്രായമുള്ള കുട്ടികള്‍ക്ക് ഓപ്പറേഷന്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ ആദ്യത്തിലാണ് ഇരുവരെയും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യതകള്‍ പഠിക്കാനും പരിശോധനകള്‍ക്കും ചികിത്സക്കുമായി റിയാദിലെത്തിച്ചത്.
നെഞ്ചിന്റെ അടിഭാഗവും വയറും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികള്‍ ഹൃദയഭിത്തിയും കരളും കുടലും പങ്കിടുന്നതായി സൂക്ഷ്മ പരിശോധനകളില്‍ വ്യക്തമായതായി ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. ഒട്ടിപ്പിടിക്കലിന്റെ വലിപ്പം കാരണം, വേര്‍പ്പെടുത്തലിനു ശേഷമുള്ള വിടവ് അടക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന്, ചര്‍മം വികസിപ്പിക്കാനായി ബലൂണുകള്‍ തിരുകിക്കൊണ്ട് പ്ലാസ്റ്റിക് സര്‍ജറിയും നടന്നു.
അഞ്ചു ഘട്ടങ്ങളായി നടത്തുന്ന ഓപ്പറേഷന്‍ എട്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കും. കണ്‍സള്‍ട്ടന്റുമാരും സ്‌പെഷ്യലിസ്റ്റുകളും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടക്കം 26 അംഗ മെഡിക്കല്‍ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. മുപ്പത്തിയഞ്ചു വര്‍ഷത്തിനിടെ സൗദിയില്‍ സയാമിസ് ഇരട്ടകള്‍ക്ക് നടത്തുന്ന 62-ാമത്തെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയാണിത്. വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യതകള്‍ പഠിക്കാനും വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സക്കുമായി 27 രാജ്യങ്ങളില്‍ നിന്നുള്ള 146 സയാമിസ് ഇരട്ടകളെ ഇതുവരെ സൗദിയിലെത്തിച്ച് പരിചരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.