തൊടുപുഴ- പീരുമേട് മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് (38) കൊലപാതകമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വനത്തിൽ കാട്ടാന ആക്രമിച്ചെന്ന ഭർത്താവ് ബിനുവിന്റെ (42) മൊഴി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തള്ളി. നിലവിൽ പീരുമേട് പൊലീസ് ബിനുവിനെ ചോദ്യം ചെയ്യുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുന്നു.
പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകൾ കണ്ടെത്തി. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ, സാധ്യതയനുസരിച്ച് മരത്തിൽ, ഇടിപ്പിച്ചതായും പാറയിൽ തലയിടിച്ച് വീണതായും റിപ്പോർട്ടിൽ പറയുന്നു.
ഇടതുവശത്തെ ഏഴ് വാരിയെല്ലുകളും വലതുവശത്തെ ആറ് വാരിയെല്ലുകളും ഒടിഞ്ഞു, ഇതിൽ മൂന്നെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറി. കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ഫൊറൻസിക് സർജന്റെ പ്രാഥമിക നിരീക്ഷണം വ്യക്തമാക്കി. ബിനു പൊലീസ് കസ്റ്റഡിയിലാണ്.
ഗോത്രവിഭാഗത്തിൽപ്പെട്ട ബിനുവും സീതയും വനവിഭവം ശേഖരിക്കാൻ വനത്തിലേക്ക് പോയപ്പോൾ കൊമ്പനാനയുടെ ആക്രമണം ഉണ്ടായെന്നായിരുന്നു ബിനുവിന്റെ മൊഴി. ജൂൺ 13 ഉച്ചയ്ക്ക് 2 മണിക്ക് തോട്ടാപ്പുരയിൽനിന്ന് 3.5 കിലോമീറ്റർ അകലെ മീൻമുട്ടിക്ക് സമീപം കാട്ടുപൊന്തയിൽനിന്ന് ആന പെട്ടെന്ന് ആക്രമിച്ചതായും സീതയെ തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും ബിനു പൊലീസിനോട് പറഞ്ഞിരുന്നു. ബിനുവിന്റെ ഫോൺ വിളിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും വനപാലകരും സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതര പരുക്കേറ്റ് അവശനിലയിലായിരുന്ന സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.