മോസ്കോ– ഇറാനെ അമേരിക്ക ആക്രമിച്ചിട്ടും, ഇറാന് സഹായവുമായി രംഗത്തിറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യൻ ഭാഷ സംസാരിക്കുന്ന നിരവധി പേർ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി രംഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് പുടിൻ ചോദ്യത്തിന് മറുപടി നൽകിയത്.
രണ്ട് ദശലക്ഷം റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഇസ്റായിലിൽ ജീവിക്കുന്നുണ്ട്. ഇതിൽ മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ളവരും റഷ്യയിൽ നിന്നുള്ളവരും ഉണ്ട്. ഇന്ന് അത് റഷ്യൻ ഭാഷ സംസാരിക്കുന്ന രാജ്യമായി മാറികഴിഞ്ഞു. ഇക്കാരണത്താലാണ് പരസ്യമായ സഹായവുമായി റഷ്യ വരാത്തതെന്ന് പുടിൻ വ്യക്തമാക്കി. ഇതിനുപുറമേ, റഷ്യയിൽ 15% മുസ്ലിങ്ങൾ ഉണ്ടെന്നും, അറബ് രാജ്യങ്ങളുമായി തങ്ങൾ നല്ല സൗഹൃദത്തിലാണെന്നും, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപറേഷനിൽ റഷ്യക്ക് നിരീക്ഷക സ്ഥാനമുണ്ടെന്നും പുടിൻ കൂട്ടിചേർത്തു.
എന്നാൽ കഴിഞ്ഞ ദിവസം, അമേരിക്ക ഇറാനിൽ നടത്തിയ അക്രമണത്തെ പരിഹസിക്കുകയും, ഇറാനുമായി യോജിച്ച് റഷ്യ ആണവ പദ്ധതികൾ തുടരുമെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഉപ അധ്യക്ഷനും മുൻ റഷ്യൻ പ്രസിഡണ്ടുമായ ദിമിത്രി മെദ്‌വദേവ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. ഈ ആക്രമണത്തോടെ ഇറാൻ ആണവായുധം നിർമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും ഇറാന്റെ രാഷ്ട്രീയ നേതൃത്വം മുമ്പെന്നത്തേക്കാളും കരുത്തരാണെന്നും, ഇറാന് ആണവായുധങ്ങൾ നൽകാൻ ഒന്നിലധികം രാജ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.