തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടികയിൽ പാറക്കൽ അബ്ദുല്ല, എ.കെ.എം അഷ്റഫ് എന്നിവരെ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി അണികൾക്കിടയിൽ പ്രതിഷേധം കനക്കുന്നു. ആറ് എം.എൽ.എമാരുള്ള കോഴിക്കോട് ജില്ലയ്ക്ക് ഒരു മന്ത്രിസ്ഥാനം പോലും നൽകാത്ത നേതൃത്വത്തിന്റെ നിലപാടിൽ പരസ്യ പ്രതികരണവുമായാണ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽനിന്ന് പാറക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും അവസാന നിമിഷം കളമശ്ശേരി എം.എൽ.എ വി.ഇ. അബ്ദുൽ ഗഫൂറിനെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
മലപ്പുറം ജില്ലയിൽനിന്ന് മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി എന്നിവരും കോൺഗ്രസിന്റെ എ.പി അനിൽകുമാറും ഉൾപ്പെടെ നാല് പേർ മന്ത്രിസഭയിൽ എത്തുമ്പോഴാണ് ആറ് ലീഗ് എം.എൽ.എമാരുള്ള കോഴിക്കോടിനെ പൂർണ്ണമായി തഴഞ്ഞത്. ഇതോടെ മുസ്ലിം ലീഗിനായി സോഷ്യൽ മീഡിയയിലടക്കം സജീവമായിരുന്ന വലിയൊരു വിഭാഗം അണികൾ നേതൃത്വത്തിനെതിരെ തിരിഞ്ഞു.
കെ.എം.സി.സിയുടെ ശക്തമായ പിന്തുണയുള്ള പാറക്കൽ അബ്ദുല്ലയിലൂടെ മലബാറിലെ പ്രവാസി സമൂഹത്തിനും കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുമായിരുന്നുവെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം വട്ടമാണ് പാറക്കൽ നിയമസഭയിൽ എത്തുന്നത്. അദ്ദേഹം മന്ത്രിയാകുമെന്ന് ലീഗ് നേതാക്കൾ ഉറപ്പുനൽകിയിരുന്നതുമാണ്. എന്നാൽ ഇതാദ്യമായി സഭയിലെത്തുന്ന വി.ഇ. അബ്ദുൽ ഗഫൂറിന് അവസാന നിമിഷം നറുക്ക് വീഴുകയായിരുന്നു. പാറക്കലിന് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ സത്യപ്രതിജ്ഞ ബഹിഷ്കരിക്കാനും നേതാക്കളെ വഴിയിൽ തടയുന്നതടക്കമുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങാനുമാണ് കോഴിക്കോട്ടെ ഒരുവിഭാഗം പ്രവർത്തകരുടെ തീരുമാനം.
മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകൻ, രാജ്യസഭാ എം.പി ഹാരിസ് ബീരാന്റെ അടുത്ത ബന്ധു തുടങ്ങിയ കുടുംബ മഹിമകൾക്കപ്പുറം, സഭയിലെ തുടക്കക്കാരനായ കളമശ്ശേരി എം.എൽ.എയ്ക്ക് മന്ത്രിയാകാൻ എന്ത് അധിക യോഗ്യതയാണുള്ളതെന്ന് അണികൾ ചോദിക്കുന്നു. സീനിയറും ജനകീയരുമായ പാറക്കൽ അബ്ദുല്ലയെയും എ.കെ.എം. അഷ്റഫിനെയും തഴഞ്ഞ് കുടുംബ മഹിമയ്ക്ക് മുൻഗണന നൽകിയതിനെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ശക്തമാണ്. വ്യക്തിപരമായ മെറിറ്റിനൊപ്പം പ്രാദേശികമായ ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് ഇരുവരും പദവികൾ അർഹിക്കുന്നതെന്നും ഈ ജനരോഷത്തിന്റെ ചൂട് ലീഗ് നേതാക്കൾ നേരിടേണ്ടി വരുമെന്നും ലീഗ് പ്രവർത്തകനായ ജസീം ചേരാപുരം ഫേസ്ബുക്കിൽ കുറിച്ചു.
ഒരു വീട്ടിൽനിന്ന് ഉപ്പ മന്ത്രി, ഏട്ടന്റെ മോൻ എം.പി, മകൻ വീണ്ടും മന്ത്രി. ഇങ്ങിനെയാണെങ്കിൽ ഇതിന് തോന്ന്യാസം എന്നാണ് പേരെന്നും ആദ്യടേമിൽ തന്നെ മന്ത്രിസ്ഥാനം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും മുഹമ്മദലി പി.കെ എന്നയാൾ ഫെയ്സ്ബുക്കിൽ എഴുതി.
മുസ്ലിം ലീഗ് മന്ത്രി സ്ഥാനം നൽകുമ്പോൾ ,തെക്കൻ ജില്ലകൾക് പ്രാധിനിത്യം എന്ന രീതിയിൽ ഇനി ഭാവിയിലേക്ക് അവിടെ വലിയ രീതിയിൽ ഗ്രൂപ് വളർത്താൻ ശ്രമിക്കുന്ന ആളുകൾക്ക് മന്ത്രി സ്ഥാനം നൽകുക എന്നത് തീർച്ചയായും അപകടം നിറഞ്ഞ തീരുമാനം ആയിരിക്കുമെന്ന് സഫീർ എം.കെ എഴുതി. ഒരു മന്ത്രി പോലും ഇല്ലാത്ത കാസർകോടിനോ , കൂടുതൽ എം എൽ എ മാരുള്ള കോഴിക്കോടിനോ പരിമിതമായ മന്ത്രി സ്ഥാനങ്ങളിൽ ഒന്ന് നൽകുക എന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഇതടക്കം നിരവധി പേരാണ് പാറക്കലിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ, കോഴിക്കോട് ജില്ലയ്ക്ക് പുതിയ മന്ത്രിസഭയിൽ അർഹമായ മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലത്തിലെ വിവിധ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ കൂട്ടരാജിക്കൊരുങ്ങുന്നു. സി.പി.എം. അഴിച്ചുവിട്ട ക്രൂരമായ അക്രമരാഷ്ട്രീയത്തോടും അടിച്ചമർത്തലുകളോടും ജീവൻ പണയംവെച്ച് പടപൊരുതിയാണ് ജില്ലയിലെ ആറിൽ ആറ് സീറ്റുകളും ലീഗ് സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിലെ പ്രവർത്തകർ ഉറപ്പുവരുത്തിയതെന്നും ഇത് പരിഗണിച്ചില്ലെങ്കിൽ രാജിവെക്കുമെന്നുമാണ് വിവിധ കമ്മിറ്റികൾ അറിയിച്ചിരിക്കുന്നത്.



