റിയാദ്: തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശിയുടെ വഞ്ചനയിൽ പെട്ട് ഏഴു വർഷമായി നാടണയാൻ കഴിയാതെ, സഹായം അഭ്യർഥിച്ച് ഇന്ത്യൻ എംബസ്സിയെ സമീപിച്ച കോഴിക്കോട് കൊളത്തറ സ്വദേശി ബാബുവിന് നാടണയാൻ വഴിയൊരുക്കി കേളി കലാസാംസ്കാരിക വേദി. തന്റെ പേരിലുള്ള കേസ് എന്താണെന്ന് അറിയാനും അത് പരിഹരിച്ച് നാടണയാനുള്ള സഹായം അഭ്യർഥിച്ചുമായിരുന്നു ആറ് മാസം മുമ്പ് ബാബു കേളി ഉമ്മുൽ ഹമാം ജീവകാരുണ്യ കൺവീനർ ജാഫർ വഴി ഇന്ത്യൻ എംബസ്സിയെ സമീപിച്ചത്. എംബസിയിൽ നൽകിയ പരാതിക്കൊപ്പം സമാന്തരമായി കേളി നടത്തിയ അന്വേഷണത്തിൽ ബാബുവിന്റെ പേരിലുള്ള കേസ് കണ്ടെത്തി. തുടർന്ന് കേസ് പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും മറ്റു നിയമ നടപടികൾ പൂർത്തിയാകുന്നതിന് ആറ് മാസത്തോളം സമയമെടുത്തു.
വർഷങ്ങൾക്ക് മുമ്പ് എക്സിറ്റ് നേടി രാജ്യം വിടാതിരുന്നതിന്റെ ഭാഗമായി വീണ്ടും എക്സിറ്റിനായി എംബസ്സി നൽകിയ അപേക്ഷ പരിഗണിക്കുന്നത് തർഹീൽ അധികൃതർ മാറ്റി വെക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ പേരിൽ ബുറൈദയിലുള്ള കേസ് സിസ്റ്റത്തിൽ നിന്നും മാറിയിട്ടില്ല എന്നതായിരുന്നു കാരണം. കേളി ജീവകാരുണ്യ വിഭാഗം നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായും ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിന്റെ ഭാഗമായും ബുറൈദയിലെ തടസ്സങ്ങൾ നീങ്ങി. ഇതിനായി ബുറൈദയിലെ സാമുഹ്യ പ്രവർത്തകൻ ഫൈസലിനെ എംബസി ചുമതലപ്പെടുത്തി. രണ്ടുമാസം നീണ്ട ശ്രമങ്ങളുടെ ഭാഗമായാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്. തുടർന്ന് എംബസി മുഖേന നാസർ പൊന്നാനി അൽഖർജ് തർഹീലിൽ നിന്നും എക്സിറ്റ് തരപ്പെടുത്തി. എക്സിറ്റ് കാലഹരണപ്പെട്ടത്തിന് പിഴയായി 1000 റിയാലിന്റെ ഡ്രാഫ്റ്റ് സമർപ്പിക്കേണ്ടതായി വന്നു.
ആറ് മാസം മുമ്പ് തൻ്റെ അച്ഛൻ നിയമക്കുരുക്കിൽ പെട്ട് നാട്ടിൽ വരാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം ബാബുവിൻ്റെ മകൾ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സദിഖിനെ അറിയിക്കുകയായിരുന്നു. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വിഷയം കേളി ജീവകാരുണ്യ കമ്മറ്റിക്ക് കൈമാറി. ജീവകാരുണ്യ കമ്മറ്റി അംഗം ജാഫർ വിഷയം എംബസ്സിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ദമാം നവോദയ, ഖത്തർ സംസ്‌കൃതി അംഗം റസാഖ് എന്നിവരും ബാബുവിനെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളിയുമായി സഹകരിച്ചു.
2017ലാണ് ബാബു നിർമാണ തൊഴിലാളിയായി റിയാദിൽ എത്തുന്നത്. റിയാദിൽ എത്തിയ ബാബുവിനെ സ്വീകരിക്കാൻ സ്പോൺസറുടെ ആളായി എയർപോർട്ടിൽ എത്തിയതായിരുന്നു തമിഴ്നാട് സ്വദേശി രാജു. ഭാഷ അറിയാത്തതിനാൽ രാജുവാണ് സ്പോൺസറുമായുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആദ്യ ഒരു വർഷം കൃത്യമായി ഇക്കാമയും ശമ്പളവും എല്ലാം നൽകി.
രണ്ടര വർഷം കഴിഞ്ഞു നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് ആദ്യ വർഷത്തിന് ശേഷം ഇക്കാമ അടിക്കാത്തത് അറിയുന്നത്. ഉടനെ ലഭിക്കുമെന്ന് രാജു ആവർത്തിച്ചു. തൊട്ടു പിറകെ കൊറോണ മഹാമാരി പൊട്ടിപുറപ്പെടുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു.
തുടർന്ന് ഒന്നര വർഷത്തോളം ജോലി ഇല്ലാതായ ബാബുവിന് നാട്ടിൽ പോകാൻ സ്വരുക്കൂട്ടി വെച്ചതെല്ലാം ഇവിടെ തന്നെ ചെലവഴിക്കേണ്ടി വന്നു. കൊറോണക്ക് ശേഷം വീണ്ടും ജോലി ലഭിച്ചു തുടങ്ങിയെങ്കിലും ഇഖാമയും കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ മൂത്ത മകളുടെ വിവാഹം ശരിയാകുകയും ബാബു നാട്ടിൽ പോകണമെന്ന് രാജുവിനോട് ആവശ്യപ്പെടുകയും, രാജു കൃത്യമായ മറുപടി നൽകാതായപ്പോൾ വാക്ക് തർക്കത്തിൽ കലാശിച്ചു.
സ്പോൺസറെ കാണണമെന്ന് ബാബു ആവശ്യപ്പെട്ടപ്പോഴാണ് ആദ്യ ഇക്കാമ വാങ്ങി പോന്നതിൽ പിന്നെ രാജു സ്പോൺസറുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. എക്സിറ്റ് അടിക്കുന്നതിന്ന് 8000 റിയാലിനടുത്ത് നൽകണമെന്നും രാജു ആവശ്യപ്പെട്ടു. തനിക്ക് നൽകാനുള്ള ശമ്പള കുടിശ്ശികയിൽ നിന്നും എടുക്കാൻ ബാബു പറഞ്ഞതനുസരിച്ച് എക്സിറ്റ് അടിക്കുന്നതിനുള്ള മാർഗങ്ങൾ നീക്കി. ഇന്ത്യൻ എംബസ്സിയെ സമീപിച്ച് എമർജൻസി പാസ്സ്പോർട്ട് തരപ്പെടുത്തി രാജുവിന് എക്സിറ്റ് അടിക്കുന്നതിനായി നൽകി.
എയർപോർട്ടിൽ എമിഗ്രെഷൻ നടപടിയിലേക്ക് കടന്നപ്പോഴാണ് വിരലടയാളം പതിയുന്നില്ലെന്നും യാത്ര ചെയ്യാൻ പറ്റില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നത്. അതോടെ യാത്ര മുടങ്ങി.
വീണ്ടും ജോലിയിൽ തുടർന്ന് കൊണ്ട് ബാബു പല സാമൂഹ്യ പ്രവർത്തകരെയും സമീപിച്ചു. രണ്ടു വർഷം കടന്ന് പോയതല്ലാതെ കാരണം കണ്ടെത്താനായില്ല. ഇതിനിടെ സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ ബാബു പിടിക്ക പെട്ട് റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ രണ്ട് മാസം കഴിയേണ്ടി വന്നു. അവിടെ നിന്നാണ് തന്റെ പേരിൽ ബുറൈദയിൽ കേസുണ്ടെന്ന വിവരം അറിയുന്നത്. കേസ് ഉള്ളതിനാൽ റിയാദ് നാട് കടത്തൽ കേന്ദ്രത്തിൽ നിന്നും ബുറൈദയിലേക്ക് മാറ്റിയ ബാബുവിനെ ഒരു മാസത്തിനു ശേഷം അവിടെനിന്നും പുറത്തു വിട്ടു. തുടർന്നാണ് കേളി വഴി എംബസ്സിയിൽ പരാതി നൽകിയത്.
രണ്ടു വർഷം മുമ്പ് രാജു സ്പോൺസർ അറിയാതെ എക്സിറ്റ് അടിക്കുക്കുകയും, വീവരമറിഞ്ഞ സ്പോൺസർ എക്സിറ്റ് കാൻസിൽ ചെയ്ത് കേസ് ഫയൽ ചെയ്യുകയുമായിരുന്നു. കൂടെ സാമ്പത്തീക ബാധ്യത ഉള്ളതായും കേസിൽ ഉൾപ്പെടുത്തി. ഇതായിരുന്നു ബാബുവിനെ യാത്ര മുടങ്ങുന്നതിന്ന് കാരണമായത്. എക്സിറ്റ് അടിക്കുന്നതിനായി ചിലവായ സംഖ്യ നൽകാത്തതിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്തിയാണ് ബുറൈദയിൽ കേസ് നൽകിയിരുന്നത്. രാജു പണം നൽകാതെ പാസ്പോർട്ട് വാങ്ങി തന്നെ ഏല്പിച്ചതായിരുന്നു എന്ന് ബാബു പറയുന്നു.
തുടർന്ന് കേളിയും ദമാം നവോദയ, ഖത്തർ സംസ്കൃതി പ്രവർത്തകൻ റസാഖ് എന്നിവരുടെ സഹായത്താൽ കേസിന് ആസ്പദമായ തുക സ്വരൂപിക്കുകയും, തുക കോടതിയിൽ കെട്ടിവെച്ചതിനെ തുടർന്ന് കേസ് പിൻവലിക്കുകയുമായിരുന്നു. കേസ് പിൻവലിച്ചെങ്കിലും സിസ്റ്റത്തിൽ നിന്നും മാറിയിരുന്നില്ല. റിയാദ് തർഹീലുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും രണ്ടു മാസങ്ങൾക്ക് ശേഷമാണ് കാരണം ബോധ്യപെടുന്നത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് തന്നെ വിവിധ സംഘടനകൾക്കും വ്യവസായ പ്രമുഖർക്കും, കേന്ദ്ര മന്ത്രിക്കും ബാബുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. കൃത്യമായി മറുപടി ലഭിക്കതിരുന്നതിനെ തുടർന്നാണ് ഒടുവിൽ കേളിയെ സമീപിച്ചത്. കേളി പ്രവർത്തകരുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് കേസ് കണ്ടെത്തിയതും നാട്ടിലേക്ക് പോകാൻ വഴി ഒരുങ്ങിയതും.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നസീം ഖാൻ, ഹറഫുദ്ധീൻ, കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, ചെയർമാൻ മധു എടപ്പുറത്ത്, കമ്മറ്റി അംഗങ്ങളായ നാസർ പൊന്നാനി, ജാഫർ എന്നിവരുടെ നിരന്തര പരിശ്രമത്തിന്റെ വിജയമാണ് ബാബുവിന്റെ തിരിച്ചു പോക്ക് സാധ്യമാക്കിയത്.
ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബാബു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഒരാൾ നഴ്‌സിങിനും മറ്റൊരാൾ ഡിഗ്രിക്കും പഠിക്കുന്നു. നാട്ടിലെത്താനുള്ള നിയമകുരുക്കുകൾ നീക്കുന്നതിനായി പ്രവർത്തിച്ച ഇന്ത്യൻ എംബസിയെയും കേളി കലാസാംസ്കാരിക വേദിയേയും, ഖത്തർ സംസ്കൃതി പ്രവർത്തകൻ റസാഖ്, ദമാം നവോദയ സെക്രട്ടറി രഞ്ജിത്ത് വടകര എന്നിവരോടും നന്ദി പറഞ്ഞ് ബാബു നാട്ടിലേക്ക് തിരിച്ചു. ടിക്കറ്റ് കേളി നൽകി. വെള്ളിയാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടെത്തിയ ബാബുവിനെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു.