മലപ്പുറം- വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബു താഹിറിനെ നിയമിക്കാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തി. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പാർലമെന്ററി ബോർഡിന്റെ അനുമതിയും അറിവുമില്ലാതെയാണ് നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റിയതെന്നും കമ്മിറ്റി ആരോപിച്ചു.
പ്രമേയത്തിന്റെ പൂർണ്ണരൂപം-
മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി സർക്കുലർ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ കണ്ടെത്തേണ്ടതും നിയമിക്കേണ്ടതും മണ്ഡലം മുസ്‌ലീം ലീഗ് പാർലമെന്ററി ബോർഡ് ആയിരിക്കെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റിയതും പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനും ഉള്ള അധികാരം ഈ സമിതി അല്ലെന്നാണ് മനസ്സിലാക്കുന്നത്. അതനുസരിച്ചുള്ള വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നതും. നിലവിലെ പ്രസിഡന്റിനെ മാറ്റിയത് തന്നെ ഈ ബോഡി അറിയാതെയാണെന്നാണ് മനസ്സിലാക്കുന്നത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം എന്നത് ഒരു ഉന്നത പദവി തന്നെയാണ്. ഇത്തരം പദവികളിലേക്ക് തിരഞ്ഞെടുക്കേണ്ടത് പാർട്ടിക്ക് വേണ്ടി കാലങ്ങളായി പ്രവർത്തിച്ചവരെയാണ്. അല്ലാതെ വേറെതെങ്കിലും കഴിവ് നോക്കി നിയമിക്കാനല്ല ഇത്തരം സ്ഥാനങ്ങൾ ഉപയോഗിക്കേണ്ടത്. മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി ചെയ്യേണ്ടത് ആ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരിൽ കഴിവുള്ളവരെ കണ്ടെത്തി പദവി നൽകണം അതാണ് പാർട്ടിക്ക് ഉചിതായിട്ടുള്ളത്. നിലവിലെ പ്രസിഡന്റ് മാറേണ്ട സാഹചര്യവും ഇല്ലായിരുന്നു. മാറിയത് തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റി തീരുമാനിച്ച ഇ.കെ സുബൈർ മാസ്റ്ററെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്ന പ്രമേയം ഇവിടെ അവതരിപ്പിക്കുന്നു. സാധാരണ ഇത്തരം വിഷയങ്ങളിൽ മണ്ഡലം കമ്മിറ്റിക്കും മേൽഘടകങ്ങൾക്കും ഇടയിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടാവുകയും മേൽഘടകം അതിൽ ഒരാളെ നിർദ്ദേശിക്കുന്നതും നമുക്ക് അംഗീകരിക്കാവുന്നതാണ്. എന്നാൽ വേങ്ങരയിൽ പ്രസിഡന്റിന്റെ കാര്യത്തിൽ സുബൈർ മാസ്റ്ററെ നിർദ്ദേശിക്കുന്നതിൽ രണ്ട് അഭിപ്രായം ഉണ്ടാകാത്ത സാഹചര്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് ആയി സുബൈർ മാസ്റ്ററെ പരിഗണിക്കണമെന്നും അദ്ദേഹത്തിനെ മത്സരിപ്പിക്കാൻ പാർട്ടി വിപ്പ് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
ഈ പ്രമേയം അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം നേതൃത്വം പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം മറികടന്ന് തീരുമാനം പ്രഖ്യാപിച്ചാൽ ബ്ലോക്ക് മെമ്പർമാരെ തിരഞ്ഞെടുപ്പിൽ നിന്നും പങ്കെടുക്കാതെ മാറ്റി നിർത്തണമെന്നും ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.







