ഗാസ സിറ്റി: ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ അംഗീകരിക്കാത്ത പക്ഷം ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ വളരെ അടുത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായ സാഹചര്യങ്ങളാണ് ഗാസ നിവാസികള്‍ നേരിടുന്നത്. ഗാസയിലെ മുഴുവന്‍ ജനങ്ങളും പട്ടിണി ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇസ്രായിലിന്റെ പുതിയ ഭീഷണി.
യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അവതരിപ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് സമ്മതിക്കണം. അല്ലെങ്കില്‍ ഹമാസിനെ ഉന്മൂലനം ചെയ്യണം – ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്സ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനുള്ള വിറ്റ്‌കോഫ് കരാര്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഹമാസ് കൊലയാളികള്‍ ഇപ്പോള്‍ നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടും – ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങള്‍ കരാര്‍ നിറവേറ്റുന്നില്ലെന്ന് ഹമാസ് പറഞ്ഞു. ഹമാസിന്റെ നാശം യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഇസ്രായില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
ഗാസയില്‍ ഏകദേശം 20 മാസം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇതുവരെ ഒരു വഴിത്തിരിവിലെത്തിയിട്ടില്ല. ഹ്രസ്വകാല വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മാര്‍ച്ചില്‍ ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ചു. രണ്ടു മാസത്തിലേറെയായി ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഭാഗികമായി പിന്‍വലിച്ചിട്ടുണ്ടെങ്കിലും ഗാസയില്‍ ഗുരുതരമായ ഭക്ഷ്യക്ഷാമം നിലനില്‍ക്കുന്നു. ഐക്യരാഷ്ട്രസഭ ഹ്യുമാനിറ്റേറിയന്‍ ഏജന്‍സി വക്താവ് ജെന്‍സ് ലാര്‍ക്ക് ഗാസയെ ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലം എന്ന് വിളിച്ചു. മുഴുവന്‍ ജനങ്ങളും പട്ടിണി നേരിടുന്ന ലോകത്തെ ഒരേയൊരു പ്രദേശമാണിത് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗാസയിലെ യു.എന്‍ വെയര്‍ഹൗസുകളില്‍ ഒന്നില്‍ നിന്ന് പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി നീക്കിവെച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സാധനങ്ങളും കൊള്ളയടിച്ചതിനെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ഗാസക്കാര്‍ക്കിടയില്‍ ഭക്ഷണത്തിനും മരുന്നിനുമുള്ള നിരാശ സുരക്ഷ വഷളാകാന്‍ കാരണമാകുന്നുവെന്ന് റിലീഫ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും മറ്റു ലോക നേതാക്കളുടെയും ആഹ്വാനങ്ങള്‍ അവഗണിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റ കോളനി നിര്‍മാണം ഇസ്രായില്‍ ശക്തമാക്കിയിട്ടുണ്ട്. 1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കില്‍ 22 പുതിയ ജൂത കുടിയേറ്റ കോളനികള്‍ നിര്‍മിക്കുമെന്ന് ഇസ്രായില്‍ ഈ ആഴ്ച പ്രഖ്യാപിച്ചു. ഈ നീക്കം ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് മനഃപൂര്‍വമായ തടസ്സം സൃഷ്ടിക്കലാണെന്ന് ബ്രിട്ടന്‍ പറഞ്ഞു. ഈജിപ്ത് ഇതിനെ അന്താരാഷ്ട്ര നിയമങ്ങളുടെയും ഫലസ്തീന്‍ അവകാശങ്ങളുടെയും പ്രകോപനപരവും പ്രകടവുമായ പുതിയ ലംഘനം എന്ന് വിശേഷിപ്പിച്ചു. ഈജിപ്ത് ഉള്‍പ്പെടുന്ന 57 അംഗ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും ഇസ്രായിലിന്റെ തീരുമാനത്തെ അപലപിച്ചു. വെസ്റ്റ് ബാങ്കില്‍ ഒരു ജൂത ഇസ്രായേലി രാഷ്ട്രം സ്ഥാപിക്കുമെന്ന് വെള്ളിയാഴ്ച ഇസ്രായില്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായിലി കുടിയേറ്റ കോളനികള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനുള്ള ശാശ്വത സമാധാനത്തിന് ഒരു പ്രധാന തടസ്സമായി ഇത് കണക്കാക്കപ്പെടുന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരത്തിനായി ശ്രമിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിനും മറ്റു ലോക നേതാക്കള്‍ക്കുമുള്ള നേരിട്ടുള്ള ശാസനയായി കാറ്റ്‌സിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നു. ചില വ്യവസ്ഥകളോടെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഒരു ധാര്‍മിക കടമ മാത്രമല്ല, ഒരു രാഷ്ട്രീയ ആവശ്യകത കൂടിയാണെന്ന് മാക്രോണ്‍ വെള്ളിയാഴ്ച പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇസ്രായിലിനെതിരെ കുരിശുയുദ്ധം നടത്തുന്നതായി ഇസ്രായില്‍ വിദേശ മന്ത്രാലയം ആരോപിച്ചു.
അതേസമയം, സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഞായറാഴ്ച വെസ്റ്റ് ബാങ്കില്‍ ആദ്യമായി സന്ദര്‍ശനം നടത്തുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.
ഹമാസിന് സമര്‍പ്പിച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഇസ്രായില്‍ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ഈ കരാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ ഈ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ കുറിച്ച് കൂടിയാലോചനകള്‍ നടത്തുകയാണെന്ന് പറഞ്ഞുകൊണ്ട് നിര്‍ദേശം പൂര്‍ണമായും നിരാകരിക്കുന്നതില്‍ നിന്ന് ഹമാസ് പിന്മാറി.
മാര്‍ച്ച് 18 ന് ഇസ്രായില്‍ സൈനിക നടപടി പുനരാരംഭിച്ച ശേഷം കുറഞ്ഞത് 4,058 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ യുദ്ധത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 54,321 ആയി. ഇതില്‍ കൂടുതലും സാധാരണക്കാരാണ്.