മക്ക – ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് പതിനാലു വിസിറ്റ് വിസക്കാര്‍ക്ക് മക്കയിലെ കെട്ടിടത്തില്‍ അഭയം നല്‍കിയ ഈജിപ്തുകാരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വിസിറ്റ് വിസക്കാര്‍ക്ക് പെര്‍മിറ്റില്ലാതെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നൽകുമെന്ന് ഇദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നൽകിയിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ വിസിറ്റ് വിസക്കാരെ ബന്ധപ്പെട്ട വകുപ്പിനും കൈമാറി.
ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 20 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചു. അഞ്ചു വിദേശികള്‍ക്കും പതിനഞ്ചു സൗദി പൗരന്മാര്‍ക്കുമാണ് ശിക്ഷ. ഇവര്‍ക്ക് തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതി വഴി നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്.
പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് പിടിയിലായവര്‍ക്ക് 20,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തി.
അതേസമയം, ഹജ് പെര്‍മിറ്റാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായ ഇന്ത്യക്കാരന്‍ അടക്കം 25 നിയമ ലംഘകരുടെ പേരുവിവരങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് പരസ്യപ്പെടുത്തി. പതിമൂന്നു സൗദി പൗരന്മാരുടെയും പന്ത്രണ്ടു വിദേശികളുടെയും പേരുവിവരങ്ങളാണ് പരസ്യപ്പെടുത്തിയത്. മുഹമ്മദ് വസീം മുഹമ്മദ് ശക്കീലാണ് പട്ടികയിലുള്ള ഇന്ത്യക്കാരന്‍. ശേഷിക്കുന്ന വിദേശികള്‍ ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നൈജീരിയ, യെമന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യക്കാരാണ്.