മസ്‌കറ്റ്- ഇസ്രായില്‍-ഇറാന്‍ യുദ്ധ പ്രതിസന്ധിയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഒമാന്‍ സ്വദേശികളെ തിരിച്ചെത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം തെഹ്‌റാനിലെ ഒമാന്‍ എംബസിയുമായും ഇറാന്‍ അധികൃതരുമായും സഹകരിച്ച് തിരിച്ചെത്തിക്കലിന്റെ രണ്ടാം ഘട്ടം വിജയകരമായി നടപ്പിലാക്കി. ബന്ദര്‍ അബ്ബാസ് വഴി 123 പേര്‍ കൂടി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനു പുറമെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഒമാനി പൗരന്മാരെ തുര്‍ക്കിയുടെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുന്നതിനായി പത്ത് വലിയ കോച്ച് ബസുകള്‍ അയച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഒപ്പം അയല്‍രാജ്യങ്ങളുടെ സഹകരണത്തോടെ അവരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഇറാഖിലെ ഷാലംചെ അതിര്‍ത്തി ക്രോസിംഗിലേക്ക് മൂന്ന് കോച്ച് ബസും തിരിച്ചുവിട്ടു. നേരത്തെ 313 പേര്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് വഴി തന്നെ തിരിച്ചെത്തിയിരുന്നു. ഇതോടെ ഒമാനില്‍ 558 പേര്‍ ഇതേവരെ മടങ്ങിയെത്തിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group