കൊൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളേജിൽ നിയമവിദ്യാർത്ഥിനി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ മൂന്നു പേരെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തവരിൽ രണ്ടുപേർ ഇതേ കോളേജിലെ വിദ്യാർത്ഥികളും മറ്റൊരാൾ പൂർവ വിദ്യാർത്ഥിയുമാണ്. ജൂൺ 26-നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
കോളേജിലെ സ്റ്റാഫും പൂർവവിദ്യാർത്ഥിയുമായ മൊനോജിത് മിശ്ര (31), വിദ്യാർത്ഥികളായ സൈബ് അഹമ്മദ് (19), പ്രമിത് മുഖർജി (20) എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ അലിപോർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ജൂലൈ ഒന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് പഠനത്തിന്റെ ഭാഗമായി താൻ ക്യാംപസിൽ പോയപ്പോഴാണ് പ്രതികൾ പിടിച്ചുവെക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തതെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു. വൈകിട്ട് 6.10 വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ, വിദ്യാർത്ഥികൾ ക്യാംപസ് വിട്ട് പോകാൻ തുടങ്ങിയപ്പോൾ പ്രതികളിലൊരാൾ വിദ്യാർത്ഥിനിയോട് കുറച്ചുകൂടി സമയം നിൽക്കാൻ ആവശ്യപ്പെട്ടു.
‘അയാൾ എന്നെ യൂണിയൻ റൂമിന് പുറത്തേക്ക് വിളിക്കുകയും ഒന്നാം ദിവസം മുതൽ തന്നെ എന്നോട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. വിവാഹം ചെയ്യാനും നിർബന്ധിച്ചു’ – പരാതിയിൽ പറയുന്നു. ഇത് ഇഷ്ടപ്പെടാതെ ബാഗെടുത്ത് താൻ പുറത്തേക്കു പോകാൻ ശ്രമിച്ചപ്പോൾ രണ്ടുപേർ മുറിക്കു പുറത്തുനിന്ന് വാതിൽ പൂട്ടി. പെട്ടെന്നു തന്നെ അയാൾ തന്നെ പിടികൂടി വാഷ്‌റൂമിനടുത്തേക്ക് കൊണ്ടുപോവുകയും ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്തു.
താൻ പ്രധാന പ്രതിയുടെ കാലുപിടിച്ചു കരഞ്ഞിട്ടും വെറുതെ വിട്ടില്ലെന്നും മറ്റു രണ്ടു പ്രതികൾ നോക്കിനിൽക്കെ അയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തന്നെ പീഡിപ്പിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയും പുറത്തു പറഞ്ഞാൽ ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി പത്തു മണിക്കു ശേഷമാണ് മുറിയിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചത്.
സംഭവത്തിനു ശേഷം പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഉദ്യോഗസ്ഥർ പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മെഡിക്കൽ പരിശോധന പരാതിയെ സാധൂകരിക്കുന്നതാണെന്നും ലൈംഗികാതിക്രമം നടത്തിയതിന്റെ പരിക്കുകൾ വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടെന്നും പൊലീസ് പറയുന്നു.