ദുബൈ: ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് കോടികൾ നഷ്ടമായതിനെ തുടർന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ HDFC – ക്കെതിരെ യുഎഇയിൽ റെഗുലേറ്ററി അന്വേഷണം. റിസ്‌ക് കൂടുതലുള്ള ‘ക്രെഡിറ്റ് സ്വിസ്’ അടക്കമുള്ള ബോണ്ടുകൾ യോഗ്യതയില്ലാത്ത നിക്ഷേപകർക്ക് വൻതോതിൽ നൽകുകയും പണം നഷ്ടപ്പെട്ടതായി നിക്ഷേപകർ വ്യാപകമായി പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ബാങ്ക് അധികൃതരുടെ വാഗ്ദാനങ്ങളിൽ മയങ്ങി ബോണ്ടുകൾ സ്വന്തമാക്കിയ പല ഉപഭോക്താക്കൾക്കും സ്വിസ് ബാങ്കിന്റെ തകർച്ചയോടെ നിക്ഷേപം നഷ്ടപ്പെട്ടതായി പരാതി ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ക്രെഡിറ്റ് സ്വിസ്സിൽ നിക്ഷേപിച്ച തന്റെ ജീവിതകാല സമ്പാദ്യമായ 3 ലക്ഷം ഡോളർ (11,01,750 ദിർഹം) നഷ്ടപ്പെട്ടതായി ദുബൈയിൽ താമസക്കാരനായ വരുൺ മഹാജൻ എന്നയാൾ ഖലീജ് ടൈംസിനോട് പറഞ്ഞു. റിസ്‌ക് കുറഞ്ഞ നിക്ഷേപമാണ് തനിക്കു വേണ്ടതെന്ന് താൻ ആവർത്തിച്ചു പറഞ്ഞിരുന്നുവെന്നും, ബോണ്ടുകൾ സുരക്ഷിതമാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് താൻ നിക്ഷേപിച്ചത് എന്നും മഹാജൻ പറയുന്നു. ‘2023-ൽ ക്രെഡിറ്റ് സ്വിസ് പ്രതിസന്ധിയിലായപ്പോൾ ഞാൻ ഇക്കാര്യം ബാങ്ക് അധികൃതരുമായി സംസാരിച്ചിരുന്നു. എന്നാൽ, ഭയപ്പെടേണ്ട കാര്യമില്ല എന്നാണ് അവർ പറഞ്ഞത്. എന്റെ കൈവശമുള്ളത് എടി1 ബോണ്ടുകളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാം നഷ്ടപ്പെട്ട ശേഷമാണ് ഞാൻ വിവരമറിയുന്നത്’ – അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കെവൈസി ഡോക്യുമെന്റുകളിൽ ബാങ്ക് തിരിമറി നടത്തിയതായി പിന്നീട് കണ്ടെത്തിയെന്നും മഹാജൻ ആരോപിച്ചു. തന്റെ സമ്പാദ്യത്തിന്റെ കണക്കിനു മുന്നിൽ 2 എഴുതിച്ചേർത്ത് പെരുപ്പിച്ചു കാട്ടി താൻ പ്രൊഫഷണൽ ക്ലയന്റ് ആണെന്ന് വരുത്തിത്തീർത്തു. ഇതിനെതിരെ ഇന്ത്യയിൽ പരാതി നൽകിയിട്ടുണ്ട്.
ക്രെഡിറ്റ് സ്വിസ്, ചാർട്ടേർഡ് എടി1 ബോണ്ടുകളിലായി ഫിലിപ്പീൻസിൽ നിന്നുള്ള മറ്റൊരു ഉപഭോക്താവിന് നഷ്ടമായത് രണ്ടുലക്ഷം ഡോളർ (7,34,500 ദിർഹം) ആണ്. ദുബൈ ആസ്ഥാനമായുള്ള റിലേഷൻഷിപ്പ് മാനേജർ വഴിയാണ് ഇദ്ദേഹം നിക്ഷേപിച്ചത്. ബോണ്ടിന് റിസ്‌ക് കുറവാണെന്ന് ബാങ്ക് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും തന്റെ ഇൻവെസ്റ്റർ പ്രൊഫൈൽ പെരുപ്പിച്ചു കാട്ടിയെന്നും ഇയാളും ഖലീജ് ടൈംസിനോട് പറഞ്ഞു.
ഇതേ ബോണ്ടുകൾ വാങ്ങിയ, ഇന്ത്യയിൽ താമസിക്കുന്ന പങ്കജ് സിൻഹ എന്നയാൾക്കും രണ്ടുലക്ഷം ഡോളർ നഷ്ടമായി. ബോണ്ടുകൾ ‘കാപ്പിറ്റൽ പ്രൊട്ടക്ടഡ്’ ആണെന്നും 2026-ലും 2030-ലും മാത്രമേ ബോണ്ടുകൾ മാച്വുർ ആവുകയുള്ളൂവെന്നും പറഞ്ഞ് ബാങ്ക് തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പരാതിപ്പെട്ടു. ബ്ലാങ്ക് കെവൈസി ഫോം പൂരിപ്പിക്കാൻ വാട്ട്‌സാപ്പ് വഴി ദുബൈയിലെ എച്ച്ഡിഎഫ്‌സി ബാങ്ക് അധികൃതർ ആവശ്യപ്പെട്ടുവെന്നും തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ചു കാട്ടിയാണ് ബോണ്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താവിന്റെ സാമ്പത്തിക ശേഷിയും നഷ്ടം സഹിക്കാൻ പ്രാപ്തിയുണ്ടോ എന്നും വേണ്ടവിധത്തിൽ വിലയിരുത്താതെ, റിസ്‌ക് കൂടുതലുള്ള അഡിഷണൽ ടയർ 1 ബോണ്ടുകൾ (എടി1) എച്ച്ഡിഎഫ്‌സി നൽകിയെന്നാണ് ദുബൈ ഫിനാൻഷ്യൽ സർവീസ് അതോറിറ്റി (ഡിഎഫ്എസ്എ) കണ്ടെത്തിയിരിക്കുന്നത്. 2023-ലെ യുബിഎസ് ഗ്രൂപ്പുമായുള്ള അടിയന്തര ലയനത്തോടെ ക്രെഡിറ്റ് സ്വിസ്സിന്റെ മൂല്യം പൂജ്യം ആയി മാറി. ഇതോടെയാണ് നിരവധി പേരുടെ ജീവിതകാല നിക്ഷേപം ഇല്ലാതായത്.
ഒരു മില്ല്യൺ ഡോളറിലേറെ സാമ്പത്തിക സ്ഥിതിയുള്ളവരോ ഹൈ റിസ്‌ക് പ്രൊഡക്ടുകളിൽ വൈദഗ്ധ്യമുള്ളവരോ ആയ പ്രൊഫഷണൽ ഇടപാടുകാർക്കു മാത്രമേ എടി1 ബോണ്ട് നൽകാവൂ എന്നാണ് ഡിഎഫ്എസ്എ ചട്ടം. എന്നാൽ, അത്തരം മാനദണ്ഡങ്ങളൊന്നും പാലിക്കാതെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർമാർ പ്രൊഫൈൽ കുറഞ്ഞ ഉപഭോക്താക്കളെ സമീപിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ബോണ്ടുകൾ വിൽക്കുകയുമായിരുന്നു.
പണം നഷ്ടമായവർ യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലും ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലും (ഡിഐഎഫ്‌സി) പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കൾക്ക് വിശദമായ വിവരങ്ങൾ നൽകിയ ശേഷം മാത്രമാണ് ഇടപാടുകൾ നടത്താറുള്ളതെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അവകാശപ്പെട്ടു.