കൊച്ചി: സ്വർണവിപണിയിലെ ചാഞ്ചാട്ടം തുടരുന്നു. അഞ്ചു ദിവസം മുമ്പ് ഒറ്റയടിക്ക് പവന് 1200 രൂപ കുറഞ്ഞ് 71,840-ലെത്തിയ മഞ്ഞ ലോഹം ഇന്നലെയും ഇന്നുമായി (2025 ജൂൺ 11, 12) 1240 രൂപ വർധിച്ച് 72,800 ലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്.
അമേരിക്കൻ വിപണിയിൽ ഇന്നലെ സ്വർണത്തിനുണ്ടായ ശക്തമായ വിലക്കയറ്റമാണ് കേരളം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഫലിച്ചത്. നിലവിലെ ട്രെൻഡ് അനുസരിച്ച് വില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ വിധി സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സെൻട്രൽ ബാങ്കുകളുടെ റിസർവ് അസറ്റിൽ യൂറോയെ മറികടന്ന് സ്വർണം രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വിലവർധനയ്ക്കിടയിലും ബാങ്കുകൾ സ്വർണം അതിവേഗത്തിൽ സ്വർണം ശേഖരിക്കുന്നതും 2024-ൽ 1,000 ടണ്ണിലേറെ സ്വർണം സെൻട്രൽ ബാങ്കുകൾ മാത്രം വാങ്ങിക്കൂട്ടിയെന്നും യൂറോപ്യൻ സെൻട്രൽ ബാങ്ക് അറിയിച്ചു.
ഇന്ത്യ, ചൈന, തുർക്കി, പോളണ്ട് രാജ്യങ്ങളാണ് കൂടുതലായും സ്വർണം വാങ്ങുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രം 30 ശതമാനം വിലവർധനവാണ് സ്വർണത്തിനുണ്ടായത്. ഈ വർഷം തുടങ്ങിയ ശേഷം ഇതുവരെ 27 ശതമാനം വർധനവും ഉണ്ടായി.