തുടർച്ചയായ ഏഴാം മാസവും ചൈനയിലെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വർണം വാങ്ങിക്കൂട്ടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഈ പ്രക്രിയ 2024 നവംബർ മുതൽ വർധിച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
സമീപ വർഷങ്ങളിൽ സ്വർണശേഖരം വർധിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ചൈന നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ജനുവരിയിൽ ചൈനയുടെ സ്വർണ ശേഖരം 2,285 ടണ്ണായി ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ഇതല്ലെങ്കിലും ചൈനയുടെ ഈ സ്വർണ പ്രിയത്തിനു പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ചൈനയുടെ വിദേശനാണ്യ ശേഖരത്തിന്റെ 60 ശതമാനം വരെ ഇപ്പോഴും യു.എസ്. ഡോളറിലാണ്. യുക്രൈൻ യുദ്ധത്തോടെ റഷ്യയുടെ ഡോളർ ശേഖരം പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ചത് ചൈനയെ ആശങ്കപ്പെടുത്തി. അമേരിക്കയിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥ കാരണം ഡോളറിന്റെ മൂല്യം കുറയാനും, റഷ്യ നേരിട്ടതു പോലുള്ള ഒരു സാഹചര്യത്തിൽ വിദേശനിക്ഷേപം മരവിപ്പിക്കപ്പെടാനും ഉള്ള സാധ്യത മുന്നിൽക്കണ്ടാണ് ചൈന സ്വർണത്തിലേക്ക് തിരിഞ്ഞത് എന്നാണ് ഒരു വിലയിരുത്തൽ. ഇതിന്റെ ഭാഗമായി 2021-ൽ ഉണ്ടായിരുന്ന 1.1 ട്രില്യൺ ഡോളറിന്റെ യു.എസ്. ട്രഷറി ബോണ്ടുകൾ വിറ്റഴിച്ച്, 2024-ന്റെ തുടക്കത്തിൽ ഇത് 775 ബില്യൺ ഡോളറായി കുറച്ചു.
എല്ലാ കാലത്തും സുരക്ഷിതമായ നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം കൂടുതൽ ഗുണകരമാകും എന്ന് ചൈന കണക്കുകൂട്ടുന്നു. ഇത് രാജ്യത്തിനകത്ത് സൂക്ഷിക്കാം. വിദേശ ശക്തികൾക്ക് തടയാനാകില്ല. യു.എസുമായുള്ള വ്യാപാര തർക്കങ്ങളും തായ്‌വാൻ വിഷയവും ചൈനയെ സ്വർണ ശേഖരം വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
തങ്ങളുടെ സ്വർണശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന രീതിയിൽ എത്തിയെങ്കിലും ചൈനയുടെ മൊത്തം സമ്പത്തിന്റെ 5.9% മാത്രമാണ് സ്വർണം. യു.എസിന്റെ കൈവശമുള്ള 8,000 ടണ്ണിനോ, റഷ്യയുടെ 30% ശേഖരത്തിനോ അടുത്തുപോലും ഇത് വരുന്നില്ല.
ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈയിടെയുണ്ടായ പ്രതിസന്ധിയും, യുവാനിന്റെ മൂല്യക്കുറവും (കഴിഞ്ഞ വർഷം ഡോളറിനെതിരെ 5% ഇടിവ്) ചൈനയെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്.
ഇതിനു പുറമെ, ഡോളറിൽ നിന്ന് അകലാനുള്ള ബ്രിക്‌സ്, ആസിയാൻ രാജ്യങ്ങളുടെ തീരുമാനങ്ങളും, ഇരു കൂട്ടായ്മകളിലും പങ്കാളിത്തമുള്ള ചൈനയെ സ്വാധീനിച്ചിട്ടുണ്ട്. ബ്രിക്‌സ് രാജ്യങ്ങൾ സ്വർണാധിഷ്ഠിതമായ ഒരു പുതിയ കറൻസിയെക്കുറിച്ചുള്ള ചർച്ചകൾ നടത്തി വരുന്നുണ്ട്. ഇതിന് സ്വർണ ശേഖരം അനിവാര്യമാണ്.
സ്വർണത്തോട് പ്രിയമേറെയുണ്ടെങ്കിലും തന്ത്രപരമായ രീതിയിലാണ് അവർ വാങ്ങിക്കൂട്ടുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. വിപണിയിൽ സ്വർണവില ഉയർന്നുനിൽക്കുമ്പോൾ വാങ്ങൽ നിർത്തുകയും, വില കുറയുമ്പോൾ വാങ്ങുകയുമാണ് ചെയ്യുന്നത്. സ്വർണവില സർവകാല റെക്കോർഡിലെത്തിയ 2024 മെയ് മുതൽ ഒക്ടോബർ വരെ ചൈന വാങ്ങൽ നിർത്തിവെച്ചിരുന്നു. വില കുറഞ്ഞപ്പോഴാണ് വീണ്ടും വാങ്ങാനാരംഭിച്ചത്. വില വർധനയിൽ നിന്ന് രക്ഷപ്പെടാൻ ചൈന രഹസ്യമായി ലണ്ടനിലെ വിപണിയിൽ സ്വർണം വാങ്ങുന്നുണ്ടെന്നും ചില വിദഗ്ധർ പറയുന്നുണ്ട്.
ഈ വർഷം സ്വർണവില ഗണ്യമായി വർധിച്ചതിനു പിന്നിൽ ചൈനയുടെ ഈ വാങ്ങിക്കൂട്ടലിനും പങ്കുണ്ടെന്നാണ് സിഎൻബിസി റിപ്പോർട്ടിൽ പറയുന്നത്.