ന്യൂദൽഹി- ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള റൂഹുള്ള ഖുമൈനിക്ക് ഇന്ത്യയുമായി എന്താണ് ബന്ധം. അദ്ദേഹത്തിന്റെ പ്രപിതാവിന്റെ പേരിൽ ഹിന്ദി എന്ന പേരുള്ളത് എന്തുകൊണ്ടാണ്. ഇറാനും ഇസ്രായിലും വീണ്ടും കനത്ത യുദ്ധത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധാകേന്ദ്രമായി ഉയർന്നുവരികയാണ് ഉത്തർ പ്രദേശിലെ ഒരു ചെറിയ പട്ടണം. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനും പരമോന്നത നേതാവുമായ ഖുമൈനിയുടെ കുടുംബ പാരമ്പര്യത്തിന്റെ വേരുകൾ ഇന്ത്യയിലാണ്.
മധ്യ ഉത്തർപ്രദേശിലെ അവധ് മേഖലയിലെ ബരാബങ്കി ജില്ലയിലെ കിന്റൂർ എന്ന ഗ്രാമം ഒരുകാലത്ത് ഇറാന്റെ സ്ഥാപകനും രാഷ്ട്രത്തിന്റെ ‘ശിൽപി’ എന്നറിയപ്പെടുന്നയാളുമായ ആയത്തുള്ള റൂഹുള്ള ഖുമൈനിയുടെ കുടുംബത്തിന്റെ വാസസ്ഥലമായിരുന്നു. ബി.ബി.സി പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബക്കർ മോയിൻ 1999-ൽ പ്രസിദ്ധീകരിച്ച ഖുമൈനി- ലൈഫ് ഓഫ് ദി അയത്തുള്ള’ എന്ന പുസ്തകത്തിൽ ഈ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സഹചര്യത്തിൽ, ഇക്കാര്യം വീണ്ടു ചർച്ചയാകുന്നു.
1800-കളിൽ കിന്റൂരിലാണ് ഖുമൈനിയുടെ മുത്തച്ഛും ശിയ പുരോഹിതനും പണ്ഡിതനുമായ സയ്യിദ് അഹമ്മദ് മുസാവി ഹിന്ദി ജനിച്ചത്. ഇവരുടെ കുടുംബം ഒരു തലമുറക്ക് മുമ്പ് ഇറാനിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതായിരുന്നു.
ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടമായ 1830-ൽ മുസാവി ഹിന്ദിയുടെ കുടുംബം ഇറാഖിലേക്ക് പോയി. നജാഫിലുള്ള ഇമാം അലിയുടെ ശവകുടീരം സന്ദർശിക്കാനായിരുന്നു യാത്ര. തീർത്ഥാടനം പക്ഷെ, അവസാനിച്ചത് കുടിയേറ്റത്തിലായിരുന്നു. ഇറാഖിൽനിന്ന് അദ്ദേഹം ഇറാനിലേക്ക് പോയി. അവിടെ ഖുമൈനിയിൽ വിവാഹം ചെയ്ത് കുടുംബത്തിനൊപ്പം കഴിഞ്ഞു. ഇറാനിയൻ ചരിത്രരേഖകൾ പ്രകാരം, സയ്യിദ് അഹമ്മദ് മുസവി ഹിന്ദി തന്റെ സ്ഥാനപ്പേരിൽ ‘ഹിന്ദി’ എന്ന നാമം നിലനിർത്തി. താൻ എവിടെ നിന്നാണ് വന്നത് എന്നതിന്റെ ആദരവായിരുന്നു അത്. ഇന്നുവരെ അദ്ദേഹത്തിന്റെ രേഖകളിൽ സ്ഥാനപ്പേര് ഹിന്ദി എന്നാണ്.
ആദ്യത്തെ പരമോന്നത നേതാവിന്റെ ജനനം
1869-ൽ അദ്ദേഹം മരിച്ചു. 1902-ലാണ് മുസവിയുടെ ചെറുമകനായി ആയത്തുള്ള റുഹുള്ള ഖുമൈനി ജനിച്ചത്. തന്റെ മുത്തച്ഛന്റെ പാത തന്നെയാണ് ഖുമൈനിയും പിന്തുടർന്നത്. താമസിയാതെ അദ്ദേഹം ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായി മാറി. 1960 കളിലും 70 കളിലും ഇറാൻ ഭരണാധികാരിയായിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ പാശ്ചാത്യ അനുകൂല രാജവാഴ്ചയെ എതിർത്ത് ഖുമൈനി രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് ബഹുജന പിന്തുണ ലഭിച്ചത് 1979 ലെ ഇസ്ലാമിക വിപ്ലവത്തിന്റെ തുടക്കത്തിലേക്ക് നയിച്ചു. പഹ് ലവിയെ സ്ഥാനഭ്രഷ്ടനാക്കി. ഇറാനും ഖുമൈനിയും വീണ്ടും ചർച്ചയിൽ വരുമ്പോൾ ഇന്ത്യയിലെ ഈ ചെറിയ പട്ടണവും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
ആയത്തുള്ള ഖുമൈനിയുടെ കുടുംബം ഇപ്പോഴും കിന്റൂരിൽ താമസിക്കുന്നുണ്ട്. മഹൽ മൊഹല്ല എന്ന സ്ഥലത്താണ് ഇവർ കഴിയുന്നത്. നിഹാൽ കസ്മി, ഡോ. റെഹാൻ കസ്മി, ആദിൽ കസ്മി എന്നിവർ തങ്ങൾ അഹമ്മദ് മുസാവി ഹിന്ദിയിൽ വംശപരമ്പര കണ്ടെത്തുന്നു. ആധുനിക ഇറാനെ രൂപപ്പെടുത്തിയ മനുഷ്യന്റെ നേരിട്ടുള്ള പിൻഗാമികൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.
ഇവരുടെ വീടിനുള്ളിൽ, ഖുമൈനിയുടെ ഫ്രെയിം ചെയ്ത ഫോട്ടോഗ്രാഫുകൾ ഇപ്പോഴും ചുവരുകളെ അലങ്കരിക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി തന്റെ ഹൃദയം മിടിക്കുന്നുവെന്ന് കാണിക്കാനാണ് മുസാവി തന്റെ പേരിൽ ‘ഹിന്ദി’ ചേർത്തതെന്ന് ആദിൽ കസ്മി പറയുന്നു. ഞങ്ങൾ ഇറാൻ സന്ദർശിച്ച് ഞങ്ങൾ കിന്റൂരിൽ നിന്നുള്ളവരാണെന്ന് പറഞ്ഞപ്പോൾ, അവർ ഞങ്ങളെ വളരെ ബഹുമാനത്തോടെ സ്വീകരിച്ചു. അവരുടെ ആത്മീയ നേതാവ് എവിടെ നിന്നാണ് വന്നതെന്ന് അവർ ഓർമ്മിച്ചിരുന്നത് വ്യക്തമായിരുന്നു.” ഗ്രാമവാസികൾ ഈ ചരിത്ര ബന്ധത്തെ വളരെയധികം അഭിമാനകരമായ കാര്യമായാണ് കണക്കാക്കുന്നത്. അതിനെ വെറും വംശാവലി എന്നതിലുപരി ബൗദ്ധികവും ആത്മീയവുമായ പൈതൃകമായും കണക്കാക്കുന്നു. അതേസമയം, ഇറാന്റെ ഇപ്പോഴത്തെ ആത്മീയ നേതാവ് അലി ഖാംനഇക്ക് കിന്റൂരുമായി പൂർവീക ബന്ധമില്ല. അദ്ദേഹം ആയത്തുള്ള ഖുമേനിയുടെ ശിഷ്യനും രാഷ്ട്രീയ പിൻഗാമിയുമാണ്.
ഞങ്ങളുടെ പൂർവ്വികനെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ പേര് ഇപ്പോൾ യുദ്ധത്തിന്റെ തലക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ടെന്ന് ആദിൽ കസ്മി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വം തത്ത്വചിന്ത, അറിവ്, നീതി എന്നിവയെക്കുറിച്ചാണ് ലോകം ചർച്ച ചെയ്യേണ്ടിയിരുന്നത്.
കിന്റൂരിലെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, നിലവിലെ സംഭവങ്ങൾ ഒരു വിദൂര ദേശത്തു നിന്നുള്ള വാർത്തകൾ മാത്രമല്ല, അവരുടെ ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. “ഈ ഭൂമി ഒരിക്കൽ ലോകത്തെ മാറ്റിമറിക്കുന്ന ഒരു രക്തബന്ധത്തിന് ജന്മം നൽകിയെന്നും സമാധാനത്തിനായുള്ള പ്രാർത്ഥനയുടെ കൈകൾ ഈ മണ്ണിൽ നിന്ന് ഉയരുന്നുവെന്ന് ഡോ. റെഹാൻ കസ്മി പറയുന്നു. മഹൽ മൊഹല്ലയുടെ എളിമയുള്ള മതിലുകളിൽനിന്ന് ടെഹ്‌റാനിലെ അധികാര ഇടനാഴികളിലേക്കൊരു പാലമുണ്ട്.