മധ്യപൂര്‍വ്വേഷ്യയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ട ഇസ്രായില്‍-ഇറാന്‍ യുദ്ധ ഭീഷണി അമേരിക്ക കൂടി ഇടപെട്ടതോടെ ഗള്‍ഫ് മേഖലയിലേക്ക് പരക്കുമെന്ന പ്രചാരണം ശക്തം. ഒപ്പം യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ കേരളവും ഗള്‍ഫ് പ്രവാസികളും. മേഖലയില്‍ ആളുകള്‍ ജാഗ്രതയോടെയിരിക്കണമെന്ന് വിവിധ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതും ബഹ്‌റൈനില്‍ ജോലിയും സ്‌കൂളും ഓണ്‍ലൈനാക്കിയതുമുള്‍പ്പെടെയാണ് ആശങ്കക്കിടയാക്കുന്ന ഘടകങ്ങള്‍. കുവൈത്ത് നിയന്ത്രണമാലോചിക്കുന്നതും മറ്റൊരു സന്ദേഹമാണ്. അമേരിക്ക ഇറാനിലെ ആണവ താവളങ്ങളില്‍ ആക്രമണം നടത്തിയതോടെ ഗള്‍ഫിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുമെന്ന ഭീതിയുമുണ്ട്. കൂടാതെ ഹോര്‍മുസ് കടലിടുക്ക് അടച്ചാലും ഗള്‍ഫില്‍ പ്രതിസന്ധിയുണ്ടാവും. അന്താരാഷ്ട്രാ എണ്ണ വിപണിയുടെ 20 ശതമാനവും കടന്നുപോവുന്ന കടല്‍പാതയാണിത്. ലോക രാജ്യങ്ങളിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും ഈ പാത വഴിയാണ്. സൗദി അറേബ്യക്ക് ഒഴികെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് എണ്ണ പുറത്തേക്ക് കൊണ്ടുപോവാന്‍ കഴിയില്ലെന്നതും സുപ്രധാനമാണ്.
ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ?
ഹോര്‍മുസ് അടക്കുമോ?
സൗദി അറേബ്യക്കാകട്ടെ ജിദ്ദ തുറമുഖത്തെ ബന്ധിപ്പിക്കുന്ന മറ്റൊരു പാതയിലൂടെ എണ്ണ നീക്കങ്ങള്‍ സാധ്യമാകും. ബദല്‍ എണ്ണ കയറ്റുമതി റൂട്ടുള്ളത് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ (പെട്രോലൈന്‍) ആണ്. ഇത് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ചെങ്കടല്‍ തുറമുഖമായ യാന്‍ബുവിലേക്ക് എണ്ണ കൊണ്ടുപോകാന്‍ ഉപകരിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കാതെ സൗദി അറേബ്യയ്ക്ക് എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നു. ഇറാന്‍ ഹോര്‍മുസ് അടക്കുന്നതോടെ ഗള്‍ഫിലും അന്താരാഷ്ട്രാ തലത്തിലും വലിയ പ്രയാസമാണ് സൃഷ്ടിക്കുക. ഈ കടലിടുക്ക് അടക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ അന്താരാഷ്ട്രാ മരിടൈം ഏജന്‍സികള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഹോര്‍മുസിലൂടെ പോകുന്നവര്‍ ഇടുങ്ങിയതെങ്കിലും ഒമാനിന്റെ സമുദ്ര മേഖല തെരെഞ്ഞെടുക്കണമെന്നും ആക്രമണ ഭീഷണി നിലനില്‍ക്കുന്നുവെന്നും ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചാല്‍ ഗള്‍ഫിന്റെ സാമ്പത്തിക മേഖല അപ്പാടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും. മാത്രമല്ല ഇറാന് പിന്തുണയുമായി പ്രോക്‌സി വിഭാഗങ്ങള്‍ക്ക് പുറമെ ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങളും രംഗത്തുവരുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ നിരീക്ഷണം. അതേസമയം ഇറാന്‍ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങളെ ലക്ഷ്യമിടാന്‍ സാധ്യത കുറവാണെന്ന അഭിപ്രായങ്ങളും പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് (Gulf) രാഷ്ട്രങ്ങളുമായി ഇറാനുള്ള ശക്തമായ നയതന്ത്ര ബന്ധവും ഇറാന് ഉണ്ടാവുന്ന നഷ്ടവുമാണ് അതിന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ഇറാഖിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിക്കാനിടയുണ്ടെന്നും അത് കൂടുതല്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
”ഗള്‍ഫിലെ സേനാ താവളങ്ങള്‍ ആക്രമിക്കുക എന്നത് ഇറാന്റെ അവസാന സാധ്യതയാണ്. അങ്ങിനെ പോയാല്‍ ഇറാനും അത് നഷ്ടമുണ്ടാകാനിടയുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടക്കുന്നത് പോലും ഇറാന് വലിയ നഷ്ടങ്ങളുണ്ടാകും. ചൈനയിലേക്ക് എണ്ണ പോവേണ്ടതുണ്ട്. ഹോര്‍മുസ് അടച്ചാല്‍ അത് പ്രശ്‌നമാണ്. ചൈനയുടെ അമ്പതു ശതമാനം ക്രൂഡ് ഓയിലും ഇറാനില്‍ നിന്നാണ്” – ന്യൂഡല്‍ഹി, കുവൈത്ത് എംബസി മുന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റും വിദേശകാര്യ നിരീക്ഷകനുമായ സി.കെ ആശിഖ് വാഫി ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുകയും ഹോര്‍മുസ് അടക്കുകയും ചെയ്താല്‍ നിലവിലെ മധ്യപൂര്‍വ്വേഷ്യ(Middle East)യുടെ ചിത്രം മൊത്തത്തില്‍ മാറും. കാരണം മിഡില്‍ ഈസ്റ്റിനെ ആശ്രയിച്ചുകഴിയുന്ന കേരളം പോലുള്ള സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നുള്ളത് മാത്രമല്ല മിഡിലീസ്റ്റിന്റെ സ്ഥിരതക്കും സമ്പന്നതക്കും ആഘാതമാവുമെന്നും അദ്ദേഹം വിശദീകരിച്ചു.


പ്രാര്‍ത്ഥനയോടെ പ്രവാസികള്‍
യുദ്ധം വ്യാപിക്കുന്നതോടെയുണ്ടാവുന്ന അനന്തരഫലം ഗള്‍ഫ് മേഖലക്ക് താങ്ങാനാവില്ലെന്നാണ് പ്രവാസികള്‍ എടുത്തുപറയുന്നത്. അമേരിക്കയുടെ ലോക പോലീസ് ചമയല്‍ ഇനിയെങ്കിലും നിര്‍ത്തണമെന്നും ആവശ്യമുയരുകയാണ്.
”പശ്ചിമേഷ്യയില്‍ ഇറാനെ അമേരിക്ക ആക്രമിച്ചതിലൂടെയൂണ്ടായ ഭീതി ഗൗരവതരമാണ്. മേഖലയെ ആശ്രയിക്കുന്ന ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ സാരമായി ബാധിക്കും. മലയാളികളെ കാര്യമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ലോക പൊലീസ് ചമയുന്ന അമേരിക്ക ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്താണ് ആക്രമം നടത്തിയത്. മാത്രമല്ല ഇസ്രായിലിന്റെ ക്രൂരതക്ക് കൂട്ടുനില്‍ക്കുന്നതും അമേരിക്കയാണ്. നൊബേല്‍ സമ്മാനത്തിന് വേണ്ടി പ്രയത്‌നിക്കുന്ന ട്രംപ് ഇനിയെങ്കിലും ക്രൂരത അവസാനിപ്പിച്ച് സമാധാനത്തിനായി പ്രയത്‌നിക്കണം. പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു.” ഖത്തര്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി വിടിഎം സാദിഖ് പാലക്കാട് ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു.
”ഇറാഖ് കുവൈത്ത് പിടിച്ചെടുത്ത കാലത്ത് കുവൈത്തിലെ ജിലൈബി സൂഖിനടുത്ത് ചെറിയൊരു കച്ചവടവുമായി ജീവിച്ചയാളാണ്. ഒരു സുബ്ഹിക്ക് ഇറാഖി പട്ടാളത്തിന്റെ ബൂട്ട് ഒച്ച കേട്ട് ഉണര്‍ന്ന ഭയാനകമായ അന്തരീക്ഷം ഇപ്പോഴും ഓര്‍മയിലുണ്ട്. ഇന്ത്യക്കാരെ ഇറാഖി പട്ടാളം ഒന്നും ചെയ്തില്ലെങ്കിലും അന്ന് കുറേ ദിവസങ്ങള്‍ തള്ളിനീക്കയതും ഇരുപത്തിയഞ്ചോളം ദിനങ്ങള്‍ ജോര്‍ദ്ദാനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞതും കണ്‍മുമ്പിലുണ്ട്. ആ നാളുകളില്‍ നാട്ടിലെ കുടുംബം തീ തിന്നാണ് ജീവിച്ചത്. ഇറാഖ് വഴി ജോര്‍ദ്ദാനിലെത്തി അമ്മാനില്‍ നിന്നും അഞ്ഞൂറോളം കിലോമീറ്റര്‍ അകലെ മരുഭൂമിയിലെവിടെയോ ആയിരുന്നു ഞങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പ്. പിന്നീട് മുംബൈയിലേക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ഇന്ത്യ വഴി എത്തി. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനിലും.” കുവൈത്ത് യുദ്ധത്തിന്റെ ഇരയായ തൂണേരി സ്വദേശിയും തൂണേരി ടൗണ്‍ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റുമായ കാണാഞ്ചേരി മൊയ്തു പറഞ്ഞു. ഖത്തറിലും യുഎഇയിലും പ്രവാസ ജീവിതം നയിക്കുന്ന മക്കളുള്ള മൊയ്തു ഇനിയൊരു യുദ്ധം നമുക്ക് താങ്ങാനാവില്ലെന്നും അത് വരരുതേയെന്ന പ്രാര്‍ത്ഥനയിലാണ് കഴിയുന്നതെന്നും വിശദീകരിച്ചു.
പ്രവാസികള്‍ക്കും കേരളത്തിനും ആഘാതം
പ്രവാസികളുടെ തിരിച്ചുവരവ്, സാമ്പത്തികപരമായ പ്രശ്‌നങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രതിസന്ധി എന്നിവയെല്ലാം ഉണ്ടാവുമെന്ന് മാത്രമല്ല ഗള്‍ഫ് ഒരു മുഖ്യ സാമ്പത്തിക ഉറവിടമായി കാണുന്ന കേരളത്തിന്റെ സമ്പദ് ഘടനയെ അത് സാരമായി ബാധിക്കുകയും ചെയ്യും. ലോക രാജ്യങ്ങളില്‍ അതിജീവിക്കുന്ന മലയാളി പ്രവാസികളില്‍ ഏറ്റവും കൂടുതല്‍പേര്‍ കേരളത്തിലേക്ക് പണമയക്കുന്നത് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കൂടാതെ നമ്മുടെ വിവിധ ഉത്പന്നങ്ങളുടെ കയറ്റുമതി ഉള്‍പ്പെടെ വന്‍പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നുള്ളതും മറ്റൊരു വെല്ലുവിളിയാണ്. സ്വാഭാവികമായും എണ്ണ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് താങ്ങാനാവാത്ത വില വര്‍ധനവ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ ഉണ്ടാകാനുമിടയുണ്ട്.
ഗള്‍ഫ് യുദ്ധമുണ്ടാക്കിയ പ്രതിസന്ധി
1990-91 വര്‍ഷങ്ങളിലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുള്ള ‘ഗള്‍ഫ് യുദ്ധ’ത്തിന്റെ ആഘാതവുമുണ്ടാക്കിയ പ്രതിസന്ധിയെ വിലയിരുത്തുന്ന പലരും ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള ശേഷി നമുക്കില്ലെന്ന് വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി മലയാളികള്‍ക്ക് തിരികെ വരേണ്ടി വന്നു. നാട്ടില്‍ തിരിച്ചെത്തിയവരുടെ എണ്ണം കൂടുകയും സാമ്പത്തികപരമായ പ്രതിസന്ധിക്ക് അത് കാരണമാവുകയും ചെയ്യുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതും, പ്രവാസികളുടെ വരുമാനം നിലച്ചതും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ അന്ന് സാരമായി ബാധിക്കുകയുണ്ടായി. തൊഴില്‍മേഖലയിലുണ്ടാക്കിയ വെല്ലുവിളിയും ചില്ലറയായിരുന്നില്ല. തിരിച്ചെത്തിയവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടായി. തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമായി. നിര്‍മ്മാണ മേഖലയിലും മറ്റ് അനുബന്ധ വ്യവസായങ്ങളിലും കാര്യമായ മാന്ദ്യം അനുഭവപ്പെട്ടു. പുറമെ വിവിധ സാമൂഹിക പ്രശ്‌നങ്ങളും അന്ന് അഭിമുഖീകരിക്കേണ്ടി വന്നു. പുനരധിവാസമായിരുന്നു ഒന്ന്. നാട്ടില്‍ തിരിച്ചെത്തിയവരുടെ മാനസിക ആഘാതം ഉണ്ടാക്കിയ വെല്ലുവിളി മന:ശാസ്ത്രപരമായി ഇടപെടേണ്ടുന്ന ഒരു സാമൂഹിക പ്രശ്‌നമായിരുന്നു. മടങ്ങിയെത്തിയവരുടെ എണ്ണം കൂടിയത് ആരോഗ്യ, വിദ്യാഭ്യാസം മേഖലയിലും കാര്യമായ ക്ഷാമത്തിന് കാരണാവുകയുണ്ടായി.
വ്യാജ വാര്‍ത്തകള്‍ കരുതിയിരിക്കുക/എംബസി അറിയിപ്പുകള്‍ മാത്രം ഫോളോ ചെയ്യുക
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ് മുഖേന ഉണ്ടാക്കിയെടുത്തും അല്ലാതേയും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനറേറ്റീവ് എഐയുടെ തെറ്റായ വിവരങ്ങളുടെ വ്യാപനമുണ്ടെന്ന് ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌മൈന്‍ഡ് എഐയുടെ സ്ഥാപകന്‍ കെന്‍ ജോണ്‍ മിയാച്ചി എഎഫ്പിയോട് പറഞ്ഞു. പലപ്പോഴും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവിവരങ്ങളും വാര്‍ത്തകളും വന്‍തോതിലാണ് പ്രചരിപ്പിക്കുന്നത്. ഭിന്നിപ്പിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളാണ് ഇവയെല്ലാം- അദ്ദേഹം വ്യക്തമാക്കി. എഐ ഡീപ്‌ഫേക്കുകള്‍ ഉള്‍പ്പെടെ കൃത്രിമ രീതികള്‍ കണ്ടെത്തുന്നതില്‍ വൈദഗ്ധ്യമുള്ള അമേരിക്കന്‍ കമ്പനിയായ ഗെറ്റ്റിയല്‍ സെക്യൂരിറ്റിയും ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച വീഡിയോകള്‍ തരംഗമായി പടരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയെക്കുറിച്ചും ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നു. മലയാളത്തിലെ ചില ചാനലുകള്‍ ഉള്‍പ്പെടെ ബഹ്‌റൈനെ ഇറാന്‍ ആക്രമിക്കാന്‍ സാധ്യത എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കാനും ഇത്തരം തെറ്റായ ഉത്ഭവങ്ങള്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ ഗള്‍ഫിലെ ഓരോ ഇന്ത്യന്‍ എംബസികളും നല്‍കുന്ന മുന്നറിയിപ്പുകളും അതനുസരിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളും മാത്രം ഫോളോ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. . ഓരോ ഭരണകൂടവും ഔദ്യോഗികമായി അറിയിക്കുന്നവയല്ലാത്ത നിര്‍ദ്ദേശങ്ങള്‍ പിന്തുടരാതിരിക്കുകയും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കാനും ഈ ഭീതിജനകമായ സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.