കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി വെറുമൊരു മന്ത്രിസഭാ മാറ്റമല്ല; കഴിഞ്ഞ 12 വർഷത്തിനിടയിൽ നരേന്ദ്ര മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ അഗ്നിപരീക്ഷയുടെ പരിസമാപ്തിയാണ്. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാതെ നിൽക്കുകയും പ്രതിപക്ഷ ആവശ്യങ്ങൾക്ക് വഴങ്ങാതെ ഉന്നതരെ സംരക്ഷിക്കുകയും ചെയ്യുന്ന മോദിയുടെ പരമ്പരാഗത ശൈലിക്കേറ്റ കനത്ത പ്രഹരമാണിത്. യുവാക്കൾ ഒന്നടങ്കം തെരുവിലിറങ്ങിയപ്പോൾ, ഒടുവിൽ ഭരണകൂടത്തിന് തലകുനിക്കേണ്ടി വന്നു.
കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ ജനരോഷം കാരണം രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ധർമ്മേന്ദ്ര പ്രധാൻ. 2018-ൽ മീറ്റൂ ആരോപണങ്ങളെ തുടർന്ന് എം.ജെ. അക്ബർ രാജിവെച്ചതാണ് ഇതിന് മുമ്പുള്ള ഏക സംഭവം. 2015-ൽ ലളിത് മോദി വിവാദത്തിൽ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ, ഇത് ബലിയാടുകളെ ഉണ്ടാക്കുന്ന യു.പി.എ സർക്കാരല്ല, എൻ.ഡി.എ സർക്കാരാണ് എന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രഖ്യാപിച്ചത്. 2017-ൽ റെയിൽവേ അപകടങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചിട്ടും മോദി അത് ഉടൻ സ്വീകരിച്ചിരുന്നില്ല. കർഷക പ്രക്ഷോഭകാലത്ത് ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചത് നയപരമായ വിയോജിപ്പ് മൂലമായിരുന്നു. എന്നാൽ, നീറ്റ് പരീക്ഷാ ചോർച്ചയിൽ ഉയർന്ന ജനരോഷവും കോക്രോച്ച് ജനതാ പാർട്ടി നയിച്ച ശക്തമായ പ്രക്ഷോഭവും മോദിയുടെ ഈ ‘വഴങ്ങാത്ത ശൈലി’യെ തകർത്തെറിഞ്ഞു. പ്രധാൻ്റെ രാജിയിലൂടെ മോദി സർക്കാരിന് മുന്നിലെ തൽക്കാലിക പ്രതിബന്ധം ഒഴിഞ്ഞെങ്കിലും, നരേന്ദ്ര മോദി എന്ന നേതാവിന്റെ രാഷ്ട്രീയ തിളക്കത്തിന് വലിയ മങ്ങലാണ് ഏറ്റിരിക്കുന്നത്. ഇത് സത്യത്തിന്റെ വിജയവും പ്രധാനമന്ത്രി മോദിയുടെ അഹങ്കാരത്തിന്റെ പരാജയവുമാണ് എന്നായിരുന്നു പ്രധാൻ്റെ രാജിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.
മുൻകാലങ്ങളിൽ ദുരന്തങ്ങൾക്കോ അഴിമതികൾക്കോ ശേഷം ധാർമ്മിക ഉത്തരവാദിത്തം മുൻനിർത്തി മന്ത്രിമാർ രാജിവെച്ച വലിയ പാരമ്പര്യം ഇന്ത്യക്കുണ്ട്. 1956-ൽ അരിയല്ലൂർ ട്രെയിൻ ദുരന്തത്തിൽ 144 പേർ മരിച്ചപ്പോൾ ലാൽ ബഹാദൂർ ശാസ്ത്രിയും, 1962-ൽ ഇന്തോ-ചൈന യുദ്ധത്തിന് പിന്നാലെ വി.കെ. കൃഷ്ണമേനോനും രാജിവെച്ചിരുന്നു. 1999-ൽ ഗൈസൽ ട്രെയിൻ ദുരന്തത്തിന് പിന്നാലെ നിതീഷ് കുമാറും, 2008-ൽ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശിവരാജ് പാട്ടീലും, 2013-ൽ കൽക്കരി പാടം കേസിൽ അശ്വനി കുമാറും രാജിവെച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇല്ലാതിരുന്ന ഈ ഉത്തരവാദിത്ത രാഷ്ട്രീയം വീണ്ടും തിരികെ കൊണ്ടുവരാൻ പോരാടിയത് രാജ്യത്തെ യുവജനങ്ങളാണ്.
ശനിയാഴ്ച നൽകിയ രാജിക്കത്തിൽ, നീറ്റ് പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്ത രീതിയെ ധർമ്മേന്ദ്ര പ്രധാൻ ന്യായീകരിക്കുകയാണുണ്ടായത്. മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ പരീക്ഷ റദ്ദാക്കിയതും, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും, അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ തീരുമാനിച്ചതും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആദ്യ ദിവസം മുതൽ താൻ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും പരീക്ഷാ മാഫിയ കാരണം സമർത്ഥരായ ഒരു വിദ്യാർത്ഥിയുടെയും ഭാവി തകരരുതെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി. ജന്തർ മന്തറിലെ സാഹചര്യം ദേശവിരുദ്ധ ശക്തികൾ മുതലെടുക്കരുത് എന്ന് കരുതിയാണ് രാജി സമർപ്പിക്കുന്നതെന്ന് പറയുമ്പോഴും, പ്രതിപക്ഷ നേതാക്കൾ വിദ്യാർത്ഥികളെ വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദങ്ങളെയോ പാർലമെന്റിലെ വിമർശനങ്ങളെയോ ഒരു നിലയ്ക്കും പരിഗണിക്കാതിരുന്ന ഭരണകൂടമാണ് കേന്ദ്രത്തിലേത്. തെരുവിൽ ശക്തമായ സമരങ്ങൾ ഉയർന്നാൽ മാത്രമേ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സാധിക്കൂ എന്ന് കരുതപ്പെട്ടിരുന്നെങ്കിലും, അത്തരം തെരുവ് പ്രക്ഷോഭങ്ങളെ പോലും ആസൂത്രിതമായി തകർക്കാനും പ്രതിരോധിക്കാനും മോദി സർക്കാരിന് സാധിച്ചിരുന്നു. എന്നാൽ, ഏതൊരു അധികാര ശക്തിക്കും അടിച്ചമർത്താനാകാത്ത വിധമുള്ള യുവജനശേഷി രാജ്യത്തുണ്ട് എന്നതിന്റെ തെളിവാണ് സി.ജെ.പി പ്രക്ഷോഭത്തിന്റെ വിജയം. ഈ സമരം അടിച്ചമർത്താനോ അവഗണിക്കാനോ സാധിക്കാതെ മുന്നോട്ട് പോയിരുന്നെങ്കിൽ അത് കേന്ദ്ര സർക്കാരിനെ ഒന്നാകെ പ്രതിസന്ധിയിലാക്കുമായിരുന്നു. ഇത് ആദ്യം മനസിലാക്കിയതും ബി.ജെ.പിയും മോദിയും ആയിരുന്നു. ഇന്ത്യയിലെ യുവതലമുറ തെരുവിലിറങ്ങി തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തപ്പോൾ, അത് ഭരണകൂടത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്; ജനാധിപത്യത്തിൽ ആത്യന്തിക അധികാരം ജനങ്ങൾക്കും അവരുടെ രോഷത്തിനുമാണ്.




