അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം (ഫ്‌ലൈറ്റ് AI171) ടേക്ക്-ഓഫിനു പിന്നാലെ മേഘനിനഗർ പ്രദേശത്ത് തകർന്നുവീണ സംഭവം ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ തന്നെ നടുക്കിയിരിക്കുകയാണ്. 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേർ ഉണ്ടായിരുന്ന വിമാനത്തിൽ നിന്ന് ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.
അസ്വാഭാവികമായ ഈ ദുരന്തത്തിന്റെ യഥാർത്ഥ കാരണം വ്യക്താവാൻ ദിവസങ്ങളും ഒരുപക്ഷേ, ആഴ്ചകളും എടുക്കുമെന്നാണ് നിഗമനം. ബ്ലാക്ക്‌ബോക്‌സ് പരിശോധനയും ലഭ്യമായ തെളിവുകൾ വെച്ചുള്ള നിഗമനങ്ങളും നടന്നുവരികയാണ്. പ്രഥമദൃഷ്ട്യാ എഞ്ചിൻ തകരാറാണ് ദുരന്തകാരണമെന്ന് മനസ്സിലാക്കുന്നതായും, രണ്ടു എഞ്ചിനുകളും ഒരേസമയം പ്രവർത്തന രഹിതമായതോടെയാണ് വിമാനം പറന്നുയരാതെ നിലത്തേക്കു പതിച്ചതെന്നും എൻഡിടിവിയുമായി സംസാരിക്കവെ മുൻ പൈലറ്റായ സൗരഭ് ഭട്‌നഗർ പറഞ്ഞു.
ദുരന്തകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും ദുരന്തത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചുള്ള നിരവധി ചർച്ചകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ചിലത് വിദഗ്ധാഭിപ്രായങ്ങളാണെങ്കിൽ മറ്റു ചിലത് ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ്. ദുരന്തത്തെക്കുറിച്ച് എക്‌സ് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ചില അഭിപ്രായങ്ങളിൽ ചിലത് ഇവയാണ്:
പക്ഷി ആക്രമണ സാധ്യത:
വിമാനം ടേക്ക് ഓഫിന് ശേഷം പക്ഷി ആക്രമണത്തിന് (Bird Attack) ഇരയായിരിക്കാമെന്നും അത് എഞ്ചിൻ തകരാറിന് കാരണമായിരിക്കാമെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, യുഎസ് വ്യോമസുരക്ഷാ വിദഗ്ധനായ ജോൺ എം. കോക്‌സ് ഇത് അസംഭവ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ‘ഒരു മിനിറ്റിനുള്ളിൽ രണ്ട് എഞ്ചിനുകളും പക്ഷികൾ ഇടിച്ച് തകരാറിലാകുക എന്നത് വളരെ അസാധാരണമാണ്’ – അദ്ദേഹം പറഞ്ഞു.
ലാൻഡിംഗ് ഗിയർ പ്രശ്‌നം:
വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ടേക്ക്-ഓഫിന് ശേഷം മുകളിലേക്ക് ഉയർത്താതിരുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. യുഎസ് വ്യോമസുരക്ഷാ വിദഗ്ധൻ ആന്റണി ബ്രിക്ക്ഹൗസ് പറയുന്നതിങ്ങനെ:
‘വിമാനം 600 അടി ഉയരത്തിൽ ആയിരിക്കുമ്പോൾ ലാൻഡിംഗ് ഗിയർ താഴ്ന്നിരിക്കുന്നത് അസാധാരണമാണ്. ഇത് ലാൻഡിംഗിന് തയ്യാറെടുക്കുന്ന വിമാനത്തിന്റെ ലക്ഷണമാണ്’. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് വ്യക്തമല്ല, സാങ്കേതിക തകരാറിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.’
അതേസമയം, തെളിവില്ലാത്ത ഊഹാപോഹങ്ങളും അഹമ്മദാബാദ് ദുരന്തത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത്:
പാകിസ്താന്റെയും അമേരിക്കയുടെയും ഇടപെടൽ
അയൽരാഷ്ട്രമായ പാകിസ്താന്റെയും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെയും ഇന്ത്യക്കെതിരായ ഗൂഢാലോചനയാണ് ദുരന്തത്തിനു പിന്നിൽ എന്ന് ചില എക്‌സ് ഉപയോക്താക്കൾ പ്രചരിപ്പിക്കുന്നുണ്ട്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നു എന്നത് ഈ സിദ്ധാന്തക്കാർ തങ്ങളുടെ വാദത്തിന് ബലം പകരാനായി ഉപയോഗിക്കുന്നുണ്ട്. വിജയ് രൂപാണി ദുരന്തത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വാദത്തിന് ബലം പകരുന്ന തരത്തിൽ തെളിവുകളോ വിദഗ്ധാഭിപ്രായങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇലക്ട്രോണിക് ഹാക്കിംഗ്/ അട്ടിമറി
വിമാനത്തിന്റെ ഓൺബോർഡ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതാവാം അപകടകാരണമെന്ന ഒരു വാദം പ്രചരിക്കുന്നുണ്ട്. എഞ്ചിന്റെ പ്രവർത്തനത്തിൽ അസ്വാഭാവികത ശ്രദ്ധിച്ചുവെന്നും ടേക്ക്ഓഫിനു മുമ്പു തന്നെ എഞ്ചിൻ തകരാറിലായിരുന്നുവെന്നും വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറയുന്നുണ്ട്. എന്നാൽ, ആധുനിക വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ ശക്തി പരിശോധിക്കുമ്പോൾ ഈ വാദത്തിൽ കഴമ്പ് ഇല്ലാതിരിക്കാനാണ് കൂടിയ സാധ്യത. ജിഇ ഏറോസ്‌പേസിന്റെ എഞ്ചിനുകളാണ് ബോയിംഗ് 787 ഡ്രീംലൈനറിൽ ഉപയോഗിക്കുന്നത്. വിശ്വാസ്യത ഏറെ ഉയർന്നതും അട്ടിമറി സാധ്യത ഏറെക്കുറെ പൂജ്യം ശതമാനം ഉള്ളതുമാണ് ഇവ.
സർക്കാർ അനാസ്ഥ, സുരക്ഷാ പിഴവ്
രാജ്യത്ത് സർവീസ് ചെയ്യുന്ന വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമല്ലെന്നും ഇതായിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നും മറ്റൊരു കൂട്ടർ പറയുന്നുണ്ട്. സുരക്ഷ പരിശോധിക്കുന്ന സംവിധാനങ്ങൾ പലപ്പോഴും ചടങ്ങ് മാത്രമാണെന്നും അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതല്ലെന്നും ചില എക്‌സ് ഉപയോക്താക്കൾ ആരോപിക്കുന്നു. എന്നാൽ, ഇതിന് ഉപോൽബലകമായ ശക്തമായ തെളിവുകൾ ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ല.
എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ജനങ്ങളുടെ ആശങ്കയുടെ പ്രതിഫലനമാണെങ്കിലും അവയിൽ മിക്കതിനും തെളിവുകളൊന്നുമില്ല. ബ്ലാക്ക് ബോക്‌സ്, ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്പിറ്റ് വോയ്‌സ് റെക്കോർഡർ എന്നിവയുടെ വിശകലനം പൂർത്തിയാകുന്നതോടെ, അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അതുവരെ, ഊഹാപോഹങ്ങളെ ജാഗ്രതയോടെ കാണണം.