ന്യൂഡൽഹി– കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് പിന്നാലെ, ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ആകെ 500 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
4,500 ബാഗേജുകൾ ഇതിനോടകം തിരികെ നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന ബാഗേജുകൾ 36 മണിക്കൂറിനുള്ളിൽ മടക്കി നൽകുമെന്ന് എയർലൈൻസ് അറിയിച്ചു. പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ, തകരാറിലായ നെറ്റ്‌വർക്ക് പുനഃസ്ഥാപിച്ചു വരികയാണ്.
ശനിയാഴ്ച 1,500ലധികം സർവീസുകളും ഞായറാഴ്ച 1,650 ഓളം സർവീസുകളും പുനരാരംഭിച്ചിരുന്നു. ഇന്ന് (തിങ്കളാഴ്ച) 1802 സർവീസുകൾ നടത്തും. 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായും എയർലൈൻസ് വ്യക്തമാക്കി.
രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇൻഡിഗോയുടെ സർവീസുകളിലെ തടസ്സം കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ വലിയ രീതിയിൽ ദുരിതത്തിലാക്കിയിരുന്നു.



