അഹമ്മദാബാദ്: ലണ്ടനിൽ പുതിയ ജീവിതം തുടങ്ങുന്നതിനെക്കുറിച്ചുള്ള സ്വപ്‌നത്തിലാണ് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിനിയായ ഡോക്ടർ കോമി വ്യാസ് ഇന്നലെ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171-ാം നമ്പർ വിമാനത്തിൽ കയറിയത്. ആറു വർഷത്തോളമായി ലണ്ടനിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഭർത്താവ് പ്രതീക് ജോഷിക്കും മക്കളായ മിരായ, നകുൽ, പ്രദ്യുത് എന്നിവർക്കൊപ്പം വിമാനത്തിൽ കയറിയ ശേഷമുള്ള സെൽഫിയും അവർ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു.
എന്നാൽ, സ്വപ്‌ന ജീവിതത്തിലേക്കുള്ള ടേക്ക് ഓഫിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പൊലിഞ്ഞ 200-ലേറെ വിലപ്പെട്ട ജീവനുകളിൽ ആ അഞ്ചംഗം കുടുംബവും ഉൾപ്പെട്ടിരുന്നു.
ഉദയ്പൂരിലെ അറിയപ്പെടുന്ന ഡോക്ടറായ കോമി വ്യാസിന് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലണ്ടനിലേക്കുള്ള ക്ലിയറൻസ് ശരിയാകുന്നത്. കാര്യങ്ങളെല്ലാം ശരിയായതോടെ കുടുംബത്തെ കൂട്ടാൻ വേണ്ടി ഒരാഴ്ച മുമ്പ് പ്രതീക് ജോഷി ഏതാനും ദിവസങ്ങൾ മുമ്പ് നാട്ടിലെത്തി. ലണ്ടനിലേക്കു പോകുന്നതിന്റെ ഭാഗമായി ഡോ. കോമി വ്യാസ് ജോലി ചെയ്തിരുന്ന ഉദയ്പൂർ പസഫിക് ആശുപത്രിയിൽ നിന്ന് രാജിവെച്ചത് രണ്ടുദിവസം മുമ്പാണ്.
ഡോ. പ്രതീകിന്റെ പിതാവ് ഉദയ്പൂരിലെ പ്രസിദ്ധനായ റേഡിയോളജിസ്റ്റും കോമിയുടെ പിതാവ് പിഡബ്ല്യുഡി ഓഫീസറുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ഇരുവരും കുടുംബസമേതം വിദേശത്തേക്ക് ചേക്കേറുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് വർഷങ്ങളായെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് നേരത്തെ ജോലി ചെയ്തിരുന്നത്. ആറു വർഷം മുമ്പ് ലണ്ടനിലേക്ക് ചേക്കേറിയ പ്രതീക്, കുടുംബത്തെ കൂടെ കൂട്ടാൻ നിരന്തരം ശ്രമിച്ചിരുന്നു.
ഡ്രീംലൈനർ വിമാനത്തിന്റെ രണ്ട് വശങ്ങളിലെ സീറ്റുകളിലായി പുഞ്ചിരി തൂകിക്കൊണ്ടുള്ള ഡോക്ടർ ദമ്പതികളുടെയും മക്കളുടെയും സെൽഫി രാജ്യത്തിന്റെ തന്നെ നൊമ്പരമായി.