മുംബൈ: അടിയന്തര ഘട്ടത്തിൽ നൽകിയ ടിക്കറ്റ് മാറിപ്പോയ സംഭവത്തിൽ യാത്രക്കാരന് വിമാനക്കമ്പനി 25,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ വിധി. ഇന്ത്യയിലെ ബജറ്റ് എയർലൈൻ ആയ സ്‌പൈസ്‌ജെറ്റിനെതിരെയാണ് മുംബൈ (സബർബൻ) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇക്കാര്യം ഉത്തരവിട്ടത്. 2020-ൽ നടന്ന സംഭവത്തിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്തിരുന്നുവെന്ന് വിമാനക്കമ്പനിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും, യാത്രക്കാരൻ മാനസികവും സാമ്പത്തികവുമായ നഷ്ടം നേരിട്ടു എന്നു കാണിച്ചാണ് വിധി വന്നിരിക്കുന്നത്.
മുംബൈയിലെ ഘാട്ട്‌കോപ്പർ പ്രദേശത്ത് താമസിക്കുന്ന ഒരു മുതിർന്ന പൗരൻ 2020 ഡിസംബർ 5-ന് മുംബൈയിൽ നിന്ന് ദർഭാംഗയിലേക്കും തിരിച്ചുമുള്ള റൗണ്ട്-ട്രിപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. തിരിച്ചുള്ള യാത്ര ഡിസംബർ 7-ന് നടത്താനായിരുന്നു പദ്ധതി. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം ഡിസംബർ 7-ലെ വിമാനം റദ്ദാക്കപ്പെട്ടു.
ഡിസംബർ 8-ന് മുംബൈയിൽ തനിക്ക് ഒരു ഓൺലൈൻ പിഎച്ച്ഡി പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ, വിമാനക്കമ്പനി ബദൽ ക്രമീകരണം ഒരുക്കണമെന്ന് യാത്രക്കാരൻ ആവശ്യപ്പെട്ടു. സ്പൈസ്ജെറ്റ് അന്നേ ദിവസം പാറ്റ്‌നയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള ഒരു ടിക്കറ്റ് നൽകി. ഈ ടിക്കറ്റുമായി പാറ്റ്‌ന എയർപോർട്ടിൽ എത്തിയപ്പോഴാണ് തെറ്റായ ടിക്കറ്റാണ് കമ്പനി നൽകിയതെന്നും ഇതുപയോഗിച്ച് യാത്ര ചെയ്യാൻ പറ്റില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചത്. ഇതോടെ ഇയാൾക്ക് പരീക്ഷ എഴിതാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടി വരികയും ചെയ്തു.
ഈ സംഭവം യാത്രക്കാരന് ഗണ്യമായ അസൗകര്യവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയെന്ന് കമ്മീഷൻ കണ്ടെത്തി. വിമാനം റദ്ദാക്കിയത് എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായിരുന്നെങ്കിലും, തെറ്റായ ടിക്കറ്റ് നൽകിയത് ‘സേവന വീഴ്ച’യാണെന്ന് കമ്മീഷൻ പറഞ്ഞു. പരാതിക്കാരൻ ടിക്കറ്റ് പരിശോധിച്ചിരുന്നെങ്കിൽ ഇത്തരമൊരു പഴവ് സംഭവിക്കുമായിരുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. എങ്കിലും ശരിയായ, സത്യസന്ധമായ സേവനം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനി ഒഴിവാകുന്നില്ലെന്നും കമ്മീഷൻ വിലയിരുത്തി.
14,577 രൂപയുടെ റീഫണ്ടും, മാനസിക പീഡനത്തിന് 2 ലക്ഷം രൂപയും, നിയമ ചെലവുകൾക്കായി 25,000 രൂപയുമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനകം ബുക്കിംഗ് ഏജൻസി വഴി മുഴുവൻ ടിക്കറ്റ് തുകയും റീഫണ്ട് ചെയ്തിരുന്നതായി സ്‌പൈസ്‌ജെറ്റ് വാദിച്ചു. ഇക്കാര്യം കണക്കിലെടുത്താണ് മാനസിക വേദനയ്ക്ക് 25,000 രൂപയും, വ്യവഹാര ചെലവുകൾക്കായി 5,000 രൂപയും നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്.