പട്‌ന: ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ബിഹാറിലെ വൈശാലി ജില്ലയിൽ റോഡരികിൽ നിർത്തിയ അദ്ദേഹത്തിന്റെ അകമ്പടി വാഹങ്ങൾക്കു മേൽ, അതിവേഗത്തിൽ വന്ന് നിയന്ത്രണം വിട്ട ട്രക്ക് ഇടിക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പട്‌ന – മുസഫർപൂർ ഹൈവേയിൽ ഗൊറൗളിന് സമീപം പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം.
‘ഞങ്ങൾ മധേപുരയിൽ നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചായ കുടിക്കാൻ വേണ്ടി നിർത്തിയതായിരുന്നു. ഞങ്ങൾ നിർത്തിയതും ഒരു ട്രക്ക് നിയന്ത്രണം നഷ്ടമായി എന്റെ കൺമുന്നിൽ വെച്ച് രണ്ടു മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. അവിടെ നിൽക്കുകയായിരുന്ന ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കുപറ്റി. ഞാൻ നിൽക്കുന്നിടത്തു നിന്ന് അഞ്ച് അടി മാത്രം അകലെയായിരുന്നു അപകടം. ട്രക്ക് അൽപം മാറിയിരുന്നെങ്കിലും ഞങ്ങളെയും ഇടിച്ചേനെ..’ – തേജസ്വി യാദവ് പറഞ്ഞു.
പരിക്കേറ്റവർക്ക് പെട്ടെന്നു തന്നെ ചികിത്സ ലഭ്യമാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ തേജസ്വി യാദവ് ഡോക്ടർമാരുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
സംഭവസ്ഥലത്തു നിന്ന് ട്രക്കുമായി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ സമീപത്തുള്ള ടോൾ പ്ലാസ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ കടുത്ത നടപടി വേണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു.
നാലു മാസത്തിനിടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡിയുടെ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി അപകടത്തിൽപ്പെട്ടത്. മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ക്രിക്കറ്റ് താരവുമാണ് തേജസ്വി യാദവ്.